Sunday, March 22, 2009

സ്വയം ചികിത്സ

"ഈയിടെയായി എന്റെ മോള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പനി. ആദ്യത്തെ പ്രാവശ്യമൊക്കെ ഡോക്‌ടറിനെ കാണിച്ചു. ലീവ്‌ ഒക്കെ തീരാറായി. ഇപ്പോ പാരസെറ്റമോള്‍ സിറപ്പ്‌ വാങ്ങി വച്ചിരിക്കുവാ. പനി തുടങ്ങുന്നൂന്ന്‌ കാണുമ്പോള്‍ ഞാനതെടുത്തങ്ങ്‌ കൊടുത്തേക്കും. നിവൃത്തിയില്ലെങ്കിലേ ഡോക്‌ടറിനെ കാണൂ"
2 വയസ്സുള്ള കുഞ്ഞിന്‌ പനിവരുമ്പോള്‍ കൊടുക്കാനായി വീട്ടില്‍ മരുന്ന്‌ കരുതിവച്ചിരിക്കുന്ന ജോലിക്കാരിയായ അമ്മയുടെ വാക്കുകളാണിത്‌. സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്ന റിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ.
അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.

വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌.
ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).
കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.
ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.

വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :
1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സ യ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.