Sunday, March 22, 2009

സ്വയം ചികിത്സ

"ഈയിടെയായി എന്റെ മോള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പനി. ആദ്യത്തെ പ്രാവശ്യമൊക്കെ ഡോക്‌ടറിനെ കാണിച്ചു. ലീവ്‌ ഒക്കെ തീരാറായി. ഇപ്പോ പാരസെറ്റമോള്‍ സിറപ്പ്‌ വാങ്ങി വച്ചിരിക്കുവാ. പനി തുടങ്ങുന്നൂന്ന്‌ കാണുമ്പോള്‍ ഞാനതെടുത്തങ്ങ്‌ കൊടുത്തേക്കും. നിവൃത്തിയില്ലെങ്കിലേ ഡോക്‌ടറിനെ കാണൂ"
2 വയസ്സുള്ള കുഞ്ഞിന്‌ പനിവരുമ്പോള്‍ കൊടുക്കാനായി വീട്ടില്‍ മരുന്ന്‌ കരുതിവച്ചിരിക്കുന്ന ജോലിക്കാരിയായ അമ്മയുടെ വാക്കുകളാണിത്‌. സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്ന റിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ.
അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.

വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌.
ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).
കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.
ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.

വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :
1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സ യ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.

Wednesday, February 4, 2009

വെള്ളം - ജീവന്റെ ഹേതു

ജീവന്റെ നിലനില്‍പ്പിന്‌ ഏറ്റവും പ്രധാനം വെള്ളമാണല്ലോ. രാസപരമായി വളരെ സ്ഥിരതയുള്ളതു കൊണ്ട്‌ (Chemical stability) വളരെയധികം മൂലകങ്ങളെയും രാസപദാര്‍ത്ഥങ്ങളെയും ലയിപ്പിക്കാനുള്ള കഴിവ്‌ വെള്ളത്തിനുണ്ട്‌. അതുകൊണ്ടാണ്‌ ഒരു നല്ല ലായകമായ ജലത്തെ ധാതുജലം (mineral water) എന്ന വാക്കുകൊണ്ട്‌ തന്നെ സൂചിപ്പിക്കുന്നത്‌. മനുഷ്യ ശരീരത്തിന്റെ എഴുപതുശതമാനത്തോളം വെള്ള മാണെന്ന്‌ നമുക്കറിയാം. ശുദ്ധജലത്തിനു പുറമെ വെള്ളരിക്കാ, തണ്ണിമത്തന്‍ പോലുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും ധാരാളം ജലാംശം നമുക്ക്‌ ലഭിക്കുവാന്‍ പ്രകൃതിപോലും ഒരുങ്ങി നില്‍ക്കുന്നു.
വെള്ളം - ഒരു മരുന്ന്‌
പല അസുഖങ്ങള്‍ക്കും വെള്ളം മരുന്നായിത്തന്നെ കണക്കാക്കി ഉപയോഗിക്കാനാവും. ശ്വാസകോശ സംബന്ധമായ അസുഖത്തിന്‌ - ഉദാഹരണമായി അണുബാധ വന്നിട്ട്‌ കഫവും അത്‌ പുറന്തള്ളാന്‍ ചുമയും (respiratory tract infections) ഉണ്ടാകുമ്പോള്‍ - എട്ട്‌ ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം ദിവസേന കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. കഫം (mucus) കട്ടിപിടിച്ച്‌ ശ്വാസകോശഭാഗങ്ങളില്‍ തങ്ങി നില്‍ക്കാതെ വലിഞ്ഞു കിട്ടുന്നതിനും ചുമയ്‌ക്കുമ്പോള്‍ എളുപ്പത്തില്‍ പുറത്തേക്ക്‌ പോകുന്നതിനും വളരെ പ്രയോജനകരമാണിത്‌. അതുവഴി ശ്വാസോച്ഛ്വാസം എളുപ്പമാകാനും ഇത്‌ സഹായിക്കും.
തൊണ്ടയില്‍ നീര്‍വീക്കമാണെങ്കില്‍ (sore throat) ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ കവിള്‍കൊള്ളുന്നത്‌ (Gargle) വളരെ നല്ലതാണ്‌. ഖര രൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൊണ്ടവഴി ഇറങ്ങിപ്പോകുന്നത്‌ ബുദ്ധിമുട്ടാകുന്ന ഈ അവസ്ഥയില്‍ പാനീയങ്ങള്‍ കുടിച്ച്‌ ശരീരത്തിന്റെ പോഷകക്കുറവ്‌ നികത്താനും ശ്രദ്ധിക്കണം.
മൂത്രത്തില്‍ പഴുപ്പ്‌ (urinary tract infections) വരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതോ ടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്‌ രോഗാണുക്കളെയും അവശിഷ്‌ടങ്ങളെയും മൂത്രത്തിലൂടെ പുറന്തള്ളുക എന്നത്‌. ചായ, കാപ്പി, കോള, മദ്യം, മസാല കലര്‍ന്ന ഭക്ഷണം എന്നിവ മൂത്രാശയത്തെ പ്രകോപിപ്പിക്കും (irritate) എന്നതുകൊണ്ട്‌ 10 ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിത മായത്‌. അപ്രകാരം മൂത്രത്തിന്റെ അളവ്‌ കൂടുകയും രോഗാണുക്കളും അവയുടെ അവശിഷ്‌ടങ്ങളും എളുപ്പ ത്തില്‍ പുറന്തള്ളപ്പെടുകയും ചെയ്യും.
സൈനസൈറ്റിസ്‌ (sinusitis) എന്ന അവസ്ഥയില്‍ മൂക്കില്‍ നിന്നും വരുന്ന സ്രവം (mucus) മഞ്ഞ നിറമോ, മഞ്ഞകലര്‍ന്ന പച്ചനിറമോ ആയി മാറിക്കഴിഞ്ഞാല്‍ അണുബാധയുണ്ടെന്നുറപ്പിക്കാം. തലകുനിച്ചു നോക്കിയാല്‍ വേദനയോ ഭാരക്കൂടുതലോ തോന്നുകയും ചെയ്യും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഫലപ്രദം. ഒപ്പം 10 ഗ്ലാസ്സുവരെ വെള്ളം കുടിക്കുന്നത്‌ മൂക്കിലെ സ്രവം അയഞ്ഞുകിട്ടാനും എളുപ്പത്തില്‍ പുറന്തള്ളപ്പെടാനും സഹായിക്കും.
ആരോഗ്യമുള്ള വൃക്കകള്‍ക്കും അവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദിവസവും രണ്ടു ലിറ്ററോളം വെള്ളം ആവശ്യമുണ്ട്‌. മൂത്രം നേര്‍ത്ത (Dilute) തായി പോകുമ്പോള്‍ വൃക്കയില്‍ കല്ല്‌ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്‌. ഒരിക്കല്‍ കല്ല്‌ ഉണ്ടായിക്കഴിഞ്ഞാല്‍ കഫീനടങ്ങിയ പാനീയങ്ങള്‍ ഒഴിവാ ക്കുന്നതാണ്‌ നല്ലത്‌. കാരണം കൂടുതല്‍ യൂറിക്‌ ആസ്‌ഡ്‌ ഉണ്ടാക്കുവാനുള്ള കഫീന്റെ കഴിവ്‌ വൃക്കയിലെ കല്ലുകളുടെ പുറന്തള്ളലിനെ മന്ദഗതിയിലാക്കും. ദിവസേന 2 ലിറ്ററോളം മൂത്രം പുറന്തള്ളാന്‍ പാകത്തില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത്‌ കല്ലിനെ പുറന്തള്ളാനും അത്‌ ഉണ്ടാവാതിരിക്കാനും ഏറ്റവും ഉത്തമം.
മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും വെള്ളം അനിവാര്യമാണ്‌. പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജം ഉപയോഗിച്ചശേഷം പുറന്തള്ളപ്പെടുന്ന ലാക്‌ടിക്‌ ആസിഡ്‌ മസിലുകളില്‍ കെട്ടിക്കിടക്കാതെയും മതിയായ രക്തയോട്ടം ലഭിക്കുന്നതിനും മസിലുകള്‍ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്‌.
പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ നീര്‍വീക്കം പ്രശ്‌നമായവരും ധാരാളം വെള്ളം കുടിക്കണം. ശരിയായ മലശോധന ഉണ്ടാകാതെ വരുന്നത്‌ പ്രായം ചെന്നവരില്‍ കാണുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്‌. പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഇസാപഗോള്‍ (Isapgol Husk Powder) പൊടി വെള്ളത്തില്‍ കലക്കി കുടിക്കുകയോ ഒക്കെയാവാം പരിഹാരം. പക്ഷേ ഇതോടൊപ്പം പറ്റുന്നിടത്തോളം വെള്ളം കൂടി വയറ്റിലെത്തിയാലേ ഇത്തരം ചികിത്സ പ്രയോജനപ്പെടൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പ്രായം കൂടുംതോറും നമ്മുടെ ശരീരത്തിലെ ജലാംശം കുറഞ്ഞുവരും. പ്രായമാകുമ്പോള്‍ തൊലി ചുളുങ്ങാനും, സന്ധികളില്‍ പിടുത്തമനുഭവപ്പെടാനുമൊക്കെ കാരണമിതാണ്‌. 6 മുതല്‍ 8 ഗ്ലാസ്സുവരെ വെള്ളം ദിവസേന ശരീരത്തിനാവശ്യമുണ്ട്‌. മൂത്രം വെള്ളനിറത്തിലോ, ചെറിയ മഞ്ഞനിറം കലര്‍ന്നോ ആണ്‌ പോകേണ്ടത്‌. മഞ്ഞനിറം കൂടിയാല്‍ ആവശ്യത്തിന്‌ വെള്ളം ശരീരത്തിന്‌ ലഭിക്കുന്നില്ല എന്നര്‍ത്ഥം.
വെള്ളം തന്നെ പലതരം രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കി ശുദ്ധീകരിക്കാറുണ്ട്‌. 6 തരം വെള്ളമാണ്‌ ഔദ്യോഗികമായി (official monographs) ചികിത്സയ്‌ക്കും മരുന്നുത്‌പാദനത്തിനും ആയി ഉപയോഗിക്കു ന്നത്‌. മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ രോഗാണുവിമുക്തമാക്കിയാണ്‌ ഇത്തരം വെള്ളത്തിന്റെ ഉത്‌പാദനം. ഇങ്‌ജക്ഷനുകള്‍ക്കായി വെള്ളം ശുദ്ധീകരിച്ചെടുക്കുന്നത്‌ (sterile water for injection) വളരെ സൂക്ഷ്‌മത യോടെയാണ്‌. ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌.

Friday, January 16, 2009

പൂമ്പൊടി മരുന്നും ആഹാരവും

തേനീച്ചപോലുള്ള പ്രാണികള്‍ ശേഖരിച്ച്‌ അവരുടെ ആഹാരത്തിനായി കരുതി വയ്‌ക്കുന്ന പൂമ്പൊടി (Pollen) വളരെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്ന ഒന്നാണ്‌. മനുഷ്യന്റെ സമീകൃതാഹാരത്തിനു തകുന്ന അമിനോ ആസിഡുകള്‍ (Amino acids), മിനറലുകള്‍ (Minerals), എന്‍സൈമുകള്‍ (Enzymes), അറിയപ്പെടുന്ന മിക്കവാറും വൈറ്റമിനുകള്‍ (Vitamines) ഇവയെല്ലാം പൂമ്പൊടിയിലുണ്ട്‌. കൂടാതെ മരുന്നായും ഇവയ്‌ക്ക്‌ വളരെ ഉപയോഗമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. വയറ്റിലുണ്ടാകുന്ന അള്‍സര്‍ (Ulcer), പ്രൊസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, കരളിന്റെ കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുബാധ തടയല്‍ എന്നിവയിലെല്ലാം പൂമ്പൊടിയ്‌ക്ക്‌ പ്രാധാന്യമുണ്ട്‌.

ചില ആളുകളില്‍ പൂമ്പൊടി അലര്‍ജി (Allergy) ഉണ്ടാക്കുമെങ്കിലും ആസ്‌മയ്‌ക്കെതിരായും അമിതഭാരമുള്ളവരുടെ തൂക്കം കുറയ്‌ക്കുക, ദഹനപ്രക്രിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുക, പ്രായമാകല്‍ പ്രക്രിയയുടെ നിരക്കു കുറയ്‌ക്കുക തുടങ്ങി കാന്‍സറിനെ തടുക്കാന്‍ വരെ പൂമ്പൊടിക്ക്‌ കഴിവുണ്ട്‌. പ്രാണികള്‍ അവയുടെ തേനിലാണ്‌ പൂമ്പൊടി ശേഖരിക്കുക എന്നതാണ്‌ നമുക്ക്‌ പ്രയോജന കരമായ കാര്യം. പൂക്കളുടെ വൈവിധ്യമനുസരിച്ച്‌ പൂമ്പൊടിയുടെ എണ്ണവും തേനിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും.

മുന്തിരിപ്പൂക്കളില്‍ നിന്നും തേനീച്ച ശേഖരിക്കുന്ന 10 ഗ്രാം തേനില്‍ ഒരു ലക്ഷത്തില്‍പ്പരം പൂമ്പൊടിയാണുള്ളത്‌. പൂമ്പൊടിയും തേനും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധമാണ്‌ തേനിന്റെ അലര്‍ജി, മിക്കവാറും പൂമ്പൊടിയുടെ അലര്‍ജിയായി കരുതാന്‍ കാരണം.
വൈറ്റമിനുകളും കലോറി മൂല്യവും ചികിത്സാമൂല്യവുമുള്ള മറ്റു ഘടകങ്ങളും അടങ്ങിയിരിക്കുന്നതു കൊണ്ട്‌ തേന്‍ ഔഷധമായി കണക്കാക്കപ്പെടുന്നു.

കാന്‍സറിന്റെ ചികിത്സയില്‍ വരെ തേന്‍ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. ജനറല്‍ ഫെഡറല്‍ ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്ത്‌ (General federal Board of health) പൂമ്പൊടി മരുന്നായി ഉപയോഗിക്കുന്നതിന്‌ അംഗീകാരം കൊടുത്തിട്ടുണ്ട്‌. എല്ലാത്തിനും ഉപരി മുറിവുണക്കാനുള്ള തേനിന്റെ കഴിവിനെപ്പറ്റി പരക്കെ അറിവുള്ളതാണ്‌. മൂന്നുതരം പ്രവര്‍ത്തനശൈലികളാണ്‌ തേനിന്റെ മുറിവുണക്കല്‍ പ്രക്രിയയിലുള്ളത്‌.

(1) ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ (Glucose fructose) എന്നീ രണ്ടിനം പഞ്ചസാരകള്‍ തേനില്‍ അടങ്ങിയിരി ക്കുന്നു. മുറിവിനു പുറമേ അല്ലെങ്കില്‍ പൊള്ളിയ ഭാഗത്ത്‌ പുരട്ടുമ്പോള്‍ ഈ രണ്ടുതരം പഞ്ചസാരകളും അതില്‍ നിന്ന്‌ ശരീരം പുറന്തള്ളുന്നതിനാല്‍ ഊറിവരുന്ന വസ്‌തുകളേയും ജലാംശത്തേയും ആഗിരണം ചെയ്യുകയും അതുവഴി പഴുക്കാന്‍ കാരണമാകുന്ന ബാക്‌ടീരിയയേയും ഫംഗസിനേയും ഒരു തരം ഉണക്കല്‍ പ്രക്രിയ (drying out) യ്‌ക്ക്‌ വിധേയമാക്കി അവയുടെ വളര്‍ച്ചാ നിരക്ക്‌ കുറയ്‌ക്കുകയും ചെയ്യുന്നു.

(2) ശുദ്ധമായ തേനില്‍ ഗ്ലൂക്കോസ്‌ ഓക്‌സിഡേസ്‌ (Glucose oxidase) എന്ന ഒരു എന്‍സൈം (Enzyme) അടങ്ങിയിട്ടുണ്ട്‌. മുറിവില്‍ ജലാംശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇത്‌ ഒരു വീര്യം കുറഞ്ഞ ആന്റി സെപ്‌റ്റിക്‌ (Antiseptic) ആയ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ (Hydrogen Peroxide) ഉത്‌പാദിപ്പിക്കുകയും അതുവഴി രോഗാണുബാധ ഉണ്ടാകാതെ മുറിവുണക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാസപ്രക്രിയയ്‌ക്ക്‌ വിധായമാക്കി മാര്‍ക്കറ്റില്‍ കിട്ടുന്ന തേനില്‍ ഈ എന്‍സൈം നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നതുകൊണ്ട്‌ ശുദ്ധമായ തേനാണ്‌ ഉപയോഗിക്കേണ്ടത്‌. നല്ല സൂര്യപ്രകാശവും ചൂട്‌ ഏല്‍ക്കാനിടയായാലും ഈ എന്‍സൈം നശിപ്പിക്കപ്പെടും. അതുകൊണ്ട്‌ ശുദ്ധമായ തേന്‍ സൂക്ഷിച്ചുവയ്‌ക്കുമ്പോള്‍ സൂര്യപ്രകാശവും ചൂടും ഏല്‍ക്കാനിടയാകാതെ ശ്രദ്ധിക്കേണ്ടതാണ്‌.

(3) ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്ന പൂമ്പൊടിയും എന്‍സൈമുകളും പുതിയ ശരീരകലകളുടെ വളര്‍ച്ചയെ ഉദ്ദിപിപ്പിക്കുന്നു.

മുറിവുണങ്ങാനും, പൊള്ളലിനും തേന്‍ മഹത്തരമാകുന്നത്‌ ഈ കഴിവുകള്‍കൊണ്ടാണ്‌.


Saturday, January 3, 2009

മരുന്നിന്റെ ലേബല്‍ 2

പ്രധാന മരുന്നിനുമുകളില്‍ Rj എന്നൊരു അടയാളം കാണാം. താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യക്ഷരമായ R ഉം റോമാക്കാരുടെ സൗഖ്യദായകമായ (God of healing) ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌ Rj ഈ അടയാളം ജൂപ്പിറ്റര്‍ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും (ദൈവനാമത്തില്‍) താഴെ പറയുന്ന മരുന്ന്‌ താങ്കള്‍ കഴിക്കുക - (In the name of God) you take the following medicines - എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. Rj നെ തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക.

ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും USP എന്നാല്‍ Unites States Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കി യിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദമരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചിലവ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. മരുന്ന്‌ കേടു കൂടാതെ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തുക്കള്‍ (preservatives), മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, പലതരം നിറങ്ങള്‍ എന്നിവയാണവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള രാസവസ്‌തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്‌. ഇവയെപ്പറ്റിയും പ്രധാന മരുന്നിനു താഴെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയുടെ അളവിനുനേരെ q.s എന്ന്‌ എഴുതിയിരിക്കുന്നതും കാണാം. quantity sufficient അതായത്‌ ആവശ്യത്തിന്‌ / പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്ന എന്നര്‍ത്ഥം.

മരുന്നുകുപ്പിയുടേയോ, കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മരുന്നിന്റെ തലക്കുറിയാണ്‌ ലേബല്‍. 1940 ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിരിക്കണം എന്ന്‌ അനുശാസിക്കുന്നു. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ അടങ്ങിയിരിക്കുന്നു. ഒരു മരുന്നിന്റെ ലേബല്‍ എങ്ങനെ ചെയ്യണമെന്നതി നെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്‌.

Wednesday, December 24, 2008

മരുന്നിന്റെ പേര്‌

Health, a right and responsibility
Each one can make a difference
Think globally and act locally
Health is more than curative approaches
We can give better health to more and more people


ഒരു മരുന്നുകടയിലാണ്‌ സംഭവം
'ചേട്ടാ, ഡോക്‌ടര്‍ കുറിച്ചു തന്ന അതേ കമ്പനിയുടെ മരുന്ന്‌ ഇല്ലല്ലോ. വേറെ കമ്പനിയുടെ അതേ മരുന്നുണ്ട്‌, അത്‌ കൊണ്ടുപൊയ്‌ക്കോ'. ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശം.
'അയ്യോ, അത്‌ പറ്റില്ല. ഡോക്‌ടര്‍ കുറിച്ചു തന്ന മരുന്നു തന്നെ വേണം'. ഫാര്‍മസിസ്റ്റ്‌ തുടര്‍ന്നു.
'ചേട്ടാ, കമ്പനി പേരു മാത്രമേ വ്യത്യാസമുള്ളൂ. ഉള്ളിലുള്ള മരുന്ന്‌ ഒന്നു തന്നെയാ. ഇതു കഴിച്ചാല്‍ അതേ ഗുണം തന്നെയാ. അസുഖം മാറിയാല്‍ പോരെ. മാറും.
മുകളില്‍ വിവരിച്ചത്‌ പലപ്പോഴായി നമുക്കെല്ലാവര്‍ക്കും അനുഭവമുള്ളതാണ്‌. ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശവും മരുന്നുവാങ്ങുന്നയാളുടെ പ്രതികരണവും ശരിയായവ തന്നെ. എന്തുകൊണ്ടെന്നറി യേണ്ടേ........
അതിനായി രോഗിയുടെ അവകാശവും രോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഒന്ന്‌ പരിശോ ധിക്കാം. മാര്‍ക്കറ്റില്‍ നിന്ന്‌ പലതരം ഉത്‌പന്നങ്ങളും ഉപഭോക്താവ്‌ സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ വാങ്ങുമ്പോള്‍ സ്വന്തം രോഗത്തിനുള്ള മരുന്ന്‌ തെരെഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനില്ല. അത്‌ നിശ്ചയിക്കേണ്ടത്‌ ഡോക്‌ടര്‍മാരാണ്‌. ചോദ്യം ചെയ്യാതെ രോഗി അത്‌ സ്വീകരിക്കുകയും ചെയ്യുന്നു.
കഴിക്കുന്ന മരുന്നെന്താണെന്നും അതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഡോക്‌ടറില്‍ നിന്ന്‌ ചോദിച്ചറിയാനുള്ള അവകാശം രോഗിക്കുണ്ട്‌. അത്‌ പ്രയോജനപ്പെടുത്തേണ്ടത്‌ ആരോഗ്യപരിപാലന ത്തിന്‌ നമ്മോടുതന്നെയുള്ള ഉത്തരവാദിത്വമാണെന്ന്‌ തിരിച്ചറിയുക മാത്രമേ വേണ്ടൂ. സ്വകാര്യ മരുന്നുകമ്പനികളും ഡോക്‌ടര്‍മാരും മെഡിക്കല്‍ ഷോപ്പ്‌ ഉടമകളും പരസ്‌പരം ബന്ധപ്പെട്ടുനിന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതും മനസ്സിലാക്കണം. ആ കണ്ണിയിലേക്കാണ്‌ മരുന്നുവാങ്ങുമ്പോള്‍ രോഗി ചേര്‍ക്കപ്പെടുന്നത്‌ എന്നത്‌ കരുതലോടെ മരുന്നുകളെ സമീപിക്കാന്‍ രോഗിയെ സഹായിക്കുകയും ചെയ്യണം. ചില രോഗികള്‍ - പ്രത്യേകിച്ച്‌ അലര്‍ജിയുള്ളവര്‍ - കൂടെകൂടെ ഡോക്‌ടര്‍മാരെ മാറിമാറിക്കാ ണാറുണ്ട്‌. നേരത്തെ വേറെ ഡോക്‌ടറിനെ കണ്ട വിവരമോ കഴിച്ച മരുന്നിന്റെ പേരോ പുതുതായി കാണുന്ന ഡോക്‌ടറിനോട്‌ രോഗി പറയുന്നുണ്ടാവുകയുമില്ല. ഓരോ ഡോക്‌ടറില്‍ നിന്നും അലര്‍ജി ക്കെതിരെയുള്ള മരുന്നായിരിക്കും കുറിപ്പടിയായി ലഭിക്കുക. ഡോക്‌ടര്‍മാര്‍ മാറിയാലും അലര്‍ജി യ്‌ക്കുള്ള പ്രാഥമിക ചികിത്സയും മരുന്നും ലഭിക്കുന്നത്‌ ഒന്നു തന്നെയായിരിക്കും. ഒരേ മരുന്നിന്‌ പല കമ്പനിപ്പേരുള്ളതുകൊണ്ട്‌ രോഗി ഇതറിയാതെ പോകുകയും ചെയ്യും. ഡോക്‌ടറുടെ കുറിപ്പടി പ്രകാരം മരുന്നു വാങ്ങുമ്പോള്‍ മരുന്നിന്റെ പേരിനെപ്പറ്റി ചില കാര്യങ്ങള്‍ അറിഞ്ഞുവച്ചാല്‍ പലതരം തെറ്റിദ്ധാരണകളെ മറികടക്കാം.
മരുന്നിന്റെ പേര്‌
ഒരു രോഗി താന്‍ കഴിക്കുന്ന മരുന്നിന്റെ പേര്‌ അറിഞ്ഞുവയ്‌ക്കണം. പല മരുന്നുകളിലും പ്രധാന മായ രാസപദാര്‍ത്ഥം (Active pharmaceutical ingredient) ഒരെണ്ണമേ (single ingredient) കാണുകയുള്ളൂ. മറ്റു ചിലവയില്‍ രണ്ടോ (fixed dose combinations) അതിലധികമോ പ്രധാന ചേരുവകള്‍ കാണും.
പ്രധാന മരുന്ന്‌/ മരുന്നുകള്‍ എങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അറിഞ്ഞുവയ്‌ക്കേ ണ്ടതാണ്‌. ഇംഗ്ലീഷ്‌ മരുന്നില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുവിനെ 3 തരം പേരുകളില്‍ സൂചിപ്പിക്കാറുണ്ട്‌. രാസനാമം (chemical name) ജെനറിക്‌നാമം (generic name), കമ്പനിപേര്‌ (Brand/Track Name) താഴെ കൊടുക്കുന്ന ഉദാഹരണത്തില്‍ നിന്ന്‌ ഇത്‌ മനസ്സിലാക്കാം.
രാസനാമം ജെനറിക്‌ നാമം കമ്പനിനാമം
N-Acetyl-p-aminophenol Paracetamol Calpol,Crocin, Dolo
Acetyl salicylic acid Aspirin Dispirin, Loprin
നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്‌ മരുന്നിന്റെ പുറത്ത്‌ ഏത്‌ മരുന്നാണ്‌ കവറിനുള്ളില്‍ അടങ്ങിയിരിക്കുന്നത്‌ എന്ന്‌ രണ്ടുവിധത്തില്‍ രേഖപ്പെടുത്തിയിരിക്കും. കമ്പനി നാമവും ജെനറിക്‌നാമവും ആണവ. ചില മരുന്നുകളില്‍ കമ്പനിപേരാണ്‌ വലുപ്പത്തില്‍ രേഖപ്പെടുത്തുക. ഉദാഹരണമായി Gelucil MPS എന്ന അന്റാസിഡ്‌ മരുന്ന്‌ ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ മൂക്കിലൊഴിക്കുന്ന ഒട്രിവിന്‍ (Otrivin) പോലുള്ള മരുന്നുകള്‍ പരിശോധിച്ചാല്‍ ജെനറിക്‌ നാമമായ Xylometazoline hydrochloride വലുപ്പത്തിലും കമ്പനിനാമമായ ഒട്രിവിന്‍ (Otrivin)എന്നത്‌ അതിനുതാഴെ ചെറുതായും ആണ്‌ എഴുതിയിരിക്കുന്നത്‌. ഒരേ ജനറിക്‌ നാമമുള്ള മരുന്നുകള്‍ പല കമ്പനിനാമങ്ങളിലാണ്‌ പല കമ്പനികളും നിര്‍മ്മിച്ച്‌ വിതരണ ത്തിനെത്തിക്കുന്നത്‌. കാല്‍പോള്‍, ഫെപാനെല്‍, ഡോളോ, ക്രോസിന്‍ ഇവയെല്ലാം പാരസെറ്റമോള്‍ എന്ന ജനറിക്‌ പേരുള്ള മരുന്നിന്‌ പല കമ്പനികള്‍ കൊടുക്കുന്ന അതാതുകമ്പനികളുടെ കമ്പനി നാമങ്ങളാണ്‌.
ജെനറിക്‌ നാമം ഉറപ്പാക്കാന്‍ ലേബലില്‍ ഒരു വിശദീകരണം കൂടിയുണ്ട്‌. മരുന്നിന്റെ അളവുകൂടി ഇവിടെ രേഖപ്പെടുത്തിയിരിക്കും. പാരസെറ്റമോള്‍ ഗുളികയാണെങ്കില്‍, each tablet contains Paracetamol I.P. - 500 mg എന്ന്‌ കാണാം. ദ്രവ രൂപത്തിലുള്ള മരുന്നുകളില്‍ Each 5 ml contains എന്നതിനു താഴെ ജെനറിക്‌ നാമവും അളവും കാണാം.
വിദേശരാജ്യങ്ങളില്‍ പല മരുന്നുകള്‍ക്കും ഒന്നോ രണ്ടോ കമ്പനി പേരുകളേ ഉള്ളൂ. ഒരു പ്രത്യേക മരുന്നിന്റെ ഉത്‌പാദനത്തിനായി ഓരോ കമ്പനിയും ലൈസന്‍സിന്‌ അപേക്ഷ കൊടുക്കുമ്പോള്‍ ഇതിലേ തെങ്കിലും ഒരു പേരേ കമ്പനി നാമമായി സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. മിക്ക വിദേശ രാജ്യങ്ങളിലും മരുന്നിന്റെ ജനറിക്‌ നാമമാണ്‌ കുറിക്കപ്പെടുന്നതും. ഇപ്രകാരം ഉയര്‍ന്ന നിലവാരമുള്ള മരുന്ന്‌, ജനറിക്‌ നാമം, എന്ന ആശയങ്ങള്‍ ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവിടങ്ങളില്‍ നടപ്പാവുന്നു.
വൈദ്യവിദ്യാഭ്യാസത്തില്‍ കുറിപ്പടി (prescription) എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ ജനറിക്‌ നാമമാണ്‌ എഴുതാന്‍ പരിശീലിപ്പിക്കുന്നത്‌. ഔഷധനിര്‍മ്മാണത്തില്‍ വളരെ മുന്‍പന്തിയില്‍ ഇന്ത്യയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വിഭിന്നമായി ഒരേ ജനറിക്‌ നാമമുള്ള മരുന്ന്‌ വളരെയധികം കമ്പനികള്‍ പല പേരുകളില്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മികച്ച ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നവ മുതല്‍ വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുന്നവ വരെ ഇവയിലുണ്ട്‌. അതുകൊണ്ടുതന്നെ ജെനറിക്‌ നാമത്തിന്റെ പ്രസക്തിയും അര്‍ത്ഥവും പലപ്പോഴും നഷ്‌ടപ്പെടുന്നു. ശരിയായ രീതിയിലല്ലാത്ത മരുന്നുപയോഗം ഗുണത്തേക്കാ ളേറെ ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട്‌ മരുന്നുകുറിക്കുമ്പോള്‍ ഡോക്‌ടര്‍മാരും അത്‌ വാങ്ങുമ്പോള്‍ (ഉപയോഗിക്കുമ്പോഴും) രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്‌. സമര്‍ത്ഥനായ ഡോക്‌ടര്‍ വിദഗ്‌ദ്ധമായ പരിശോധനകള്‍ക്കുശേഷം തനിക്ക്‌ വിശ്വാസമുള്ള ഒരു കമ്പനിയുടെ ഗുണനിലവാരമുള്ള കമ്പനിനാമം കുറിക്കുന്നു. രോഗി മരുന്നുവാങ്ങുമ്പോള്‍ ഡോക്‌ടര്‍ എഴുതിതന്ന മരുന്നുതന്നെയാണോ ലഭിച്ചിരിക്കു ന്നതെന്ന്‌ ഉറപ്പുവരുത്തുന്നു. അത്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം കഴിച്ചു തീര്‍ക്കുമ്പോള്‍ സുഖപ്രാപ്‌തി കൈവരുന്നു. ഇതായിരിക്കണം അസുഖം -ചികിത്സയുടെ പൊതുവായ രീതി. ഇതിലേ തെങ്കിലുമൊരു ഘടകത്തിന്‌ മാറ്റം വരുമ്പോഴാണ്‌ നിലപാടുകള്‍ മാറ്റേണ്ടി വരുന്നത്‌. ഡോക്‌ടര്‍ എഴുതിതന്ന അതേ കമ്പനിയുടെ മരുന്ന്‌ കിട്ടിയില്ലെങ്കില്‍ ഫാര്‍മസിസ്റ്റ്‌ നിര്‍ദ്ദേശിക്കുന്ന വിധം ഗുണനില വാരമുള്ള മറ്റൊരു കമ്പനിയുടെ മരുന്ന്‌ ഉപയോഗിക്കാം. ഇവിടെയാണ്‌ ജനറിക്‌നാമവും ഗുണനിലവാര മുള്ള കമ്പനികളും അറിഞ്ഞുവയ്‌ക്കുന്നതിന്റെ പ്രസക്തി. സ്വകാര്യകമ്പനികളും, ഡോക്‌ടര്‍മാരും, മെഡിക്കല്‍ഷോപ്പ്‌ ഉടമകളും രോഗിയും ചികിത്സ എന്ന പ്രക്രിയയെ ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്‌താല്‍ രോഗം ഒരു പരിധിവരെ വഴി മാറി നില്‍ക്കും. ആരോഗ്യം നമ്മുടെ ഓരോരുത്തരുടേയും അവകാശവും ഉത്തരവാദിത്വവുമായി മാറാന്‍ ഇത്‌ വഴിതെളിക്കും.
ജെനറിക്‌ മരുന്നിന്റെ പേര്‌ കണ്ടുപിടിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു പ്രധാന മരുന്നാണോ ഔഷധ ചേരുവകളാണോ ഏതാണ്‌ ഒരു മരുന്നില്‍ പ്രധാന രാസവസ്‌തുവായി പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാനായല്ലോ. മരുന്നിന്റെ അളവുകൂടി ഡോക്‌ടറിന്റെ കുറുപ്പിലുണ്ടാകും. പിന്നെ ഏത്‌ രൂപഘടന (dosage form) യിലാണ്‌ അത്‌ ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഡോക്‌ടര്‍ എഴുതി യിരിക്കും. കൊച്ചുകുട്ടികള്‍ക്കും വളരെ പ്രായചെന്നവര്‍ക്കും ദ്രവരൂപത്തിലുള്ള രൂപഘടനയിലാണ്‌ ഒരു മരുന്ന്‌ ഉല്‍പ്പാദിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ വലിയവര്‍ക്ക്‌ (Adults) ഈ മരുന്നുതന്നെ ഗുളിക കളായോ, ക്യാപ്‌സൂളുകളായോ ആയിരിക്കും രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. മരുന്നിന്റെ രൂപ ഘടന, പേര്‌, അളവ്‌, ദിവസം എത്രനേരം കഴിക്കണം ഇത്രയുമാണ്‌ കുറിപ്പടിയില്‍ പ്രധാനമായും ഉണ്ടാവുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ്‌ ഫാര്‍മസിസ്റ്റ്‌ മരുന്ന്‌ എടുത്ത്‌, എങ്ങനെ കഴിക്കണം എന്നുകൂടി എഴുതി നമുക്ക്‌ തരുന്നത്‌.

Tuesday, December 9, 2008

അലര്‍ജിയും ചികിത്സയും

1. എന്താണ്‌ അലര്‍ജി ?
അലര്‍ജി എന്ന വാക്ക്‌ ഗ്രീക്ക്‌ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌. മാറ്റപ്പെട്ട ഊര്‍ജ്ജം (Altered Energy) എന്നര്‍ത്ഥം വരുന്ന Allos (altered), Ergoes (Energy) എന്ന രണ്ടു ഗ്രീക്ക്‌ വാക്കുകളില്‍ നിന്നാണ്‌ അലര്‍ജിയുറെ ഉത്ഭവം. ഏതെങ്കിലും വസ്‌തുക്കളോടോ (പൊടി, ലോഹങ്ങള്‍), അവസ്ഥകളോടോ (തണുപ്പ്‌, ചൂട്‌, മണം) ഉള്ള ശരീരത്തിന്റെ സാധാരണയില്‍ കൂടുതലായ പ്രതികരണമാണ്‌ (Hypersensitivity) അലര്‍ജി എന്ന്‌ പൊതുവെ പറയുന്നത്‌.
അസുഖങ്ങളേയും രോഗാണുക്കളെയും തടുക്കുവാനുള്ള പ്രതിരോധശേഷിക്കുറവാണ്‌ അകഉട എന്ന അവസ്ഥയില്‍ രോഗി അഭിമുഖീകരിക്കുന്നതെങ്കില്‍ അലര്‍ജിയില്‍ നേരെ തിരിച്ചാണ്‌, ശരീരത്തിന്റെ അവസ്ഥ. കാരണം അസുഖങ്ങളെയും രോഗാണുക്കളെയും തടുക്കുവാനുള്ള ശരീരത്തിന്റെ വര്‍ദ്ധിതമായ പ്രതിരോധശേഷിയാണ്‌ അലര്‍ജിയായി പ്രകടമാകുന്നത്‌.

2. എന്താണ്‌ അലര്‍ജിക്ക്‌ കാരണം?
അലര്‍ജിക്ക്‌ കാരണമാകുന്ന വസ്‌തുക്കളെ അലര്‍ജനുകള്‍ (Allergens) എന്നു വിളിക്കാം. വീടിനകത്തുള്ള പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, കോസ്‌മെറ്റിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന അലര്‍ജനുകളെ ഇന്‍ഡോര്‍ അലര്‍ജനുകള്‍ (indoor allergens) എന്നും പുറത്തുള്ളവയെ (പൂമ്പൊടി, ജോലി സ്ഥലത്തുണ്ടാകുന്ന പ്രത്യേകപൊടികള്‍) ഔട്ട്‌ഡോര്‍ അലര്‍ജനുകള്‍ (outdoor allergens) എന്നും വിളിക്കാം.
ഭക്ഷണം, മരുന്ന്‌ എന്നിവമൂലം ഭക്ഷണ അലര്‍ജിയും മരുന്ന്‌ അലര്‍ജിയും (food allergy & medicine allergy) യഥാക്രമം ഉണ്ടാകാം. പ്രാണികളുടേയും മറ്റും കുത്ത്‌, കടി, ഇവ ഏല്‍ക്കുന്നതു മൂലം അവ ഉള്ളില്‍ കടത്തിവിടുന്ന പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ (Histamine and other chemicals) മൂലം, ചൊറിഞ്ഞുതടിക്കല്‍ മുതല്‍, രക്ത സമ്മര്‍ദ്ദം കുറയുന്നതിന്റേയും ശ്വാസതടസ്സത്തിന്റെയും ഫലമായി ഉണ്ടാകുന്ന ഷോക്ക്‌ (Anaphylatic shock) വരെ, അലര്‍ജിയുടെ അനന്തരഫലമായി കണ്ടുവരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളായ ചോക്കലേറ്റ്‌, മുട്ട, മീന്‍, ഇറച്ചി മുതലായവമൂലം അലര്‍ജി ഉണ്ടാകുമ്പോള്‍ തൊലിയും ദഹനേന്ദ്രിയ ഭാഗങ്ങളുമാണ്‌ പ്രധാനമായും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. വയറുവേദന, തൊണ്ടവീക്കം, ഛര്‍ദ്ദി മുതലായവയാണ്‌ ദഹനേന്ദ്രിയഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ ചൊറിച്ചിലും ചുവന്നുതടിക്കലുമാണ്‌ (Hives)തൊലിക്ക്‌ അനുഭവപ്പെടുക.
മരുന്നിന്റെ അലര്‍ജിക്ക്‌ ഏറ്റവും നല്ല ഉദാഹരണം പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്‌. പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എടുക്കും മുമ്പ്‌ ടെസ്റ്റ്‌ ഡോസു കൊണ്ട്‌ അലര്‍ജി ടെസ്റ്റ്‌ ചെയ്യുന്നത്‌ സുപരിചിതമാണല്ലോ. ആ ചെറിയ ടെസ്റ്റ്‌ ഡോസുപോലും ചിലപ്പോള്‍, ചിലരില്‍, ഷോക്ക്‌ വരെ ഉണ്ടാക്കിയേക്കാം എന്നതും അറിഞ്ഞിരിക്കേണ്ടതാണ്‌.

3. അലര്‍ജികള്‍ പലതരത്തിലുണ്ടോ?
പല രൂപത്തിലും പല ഭാവത്തിലും അലര്‍ജി പ്രത്യക്ഷപ്പെടാം. ബാധിക്കുന്ന ശരീരഭാഗങ്ങള്‍ക്കനുസരിച്ച്‌ അലര്‍ജിയുടെ പേരുകളും പലതാണ്‌. മൂക്കിനേയും സൈനസുകളേയും (sinuses) ബാധിച്ചിട്ട്‌ തുമ്മലും ജലദോഷവുമാണ്‌ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത്‌ അലര്‍ജിക്‌ റൈനൈറ്റിസ്‌ (Rhinitis). കണ്ണ്‌, മൂക്ക്‌, തൊണ്ട ഇവ ചൊറിയുന്നതും ചിലപ്പോള്‍ ഇതോടൊപ്പം പ്രകടമാക്കാറുണ്ട്‌. പലപ്പോഴും പനിയുണ്ടാകാനുള്ള സാദ്ധ്യതയും ഇവയെത്തുടര്‍ന്നുണ്ടാകും. ഇതാണ്‌ ഹേ ഫീവര്‍ (Hey fever). ശ്വാസകോശത്തെ ബാധിച്ചിട്ട്‌ ശ്വാസനാളം (airway) സങ്കോചിക്കുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നെങ്കില്‍ അത്തരം അലര്‍ജിയെ ആസ്‌തമ (Asthma) എന്നു വിളിക്കുന്നു. അലര്‍ജന്റെ പിന്നീടുള്ള ശരീരത്തിനകത്തേക്കുള്ള പ്രവേശനം തടയുന്നതിനുള്ള വര്‍ദ്ധിത പ്രതിരോധശേഷിയുടെ പ്രതികരണമാണ്‌ ശ്വാസനാളത്തിന്റെ സങ്കോചം. അലര്‍ജി തൊലിയെ ബാധിച്ചിട്ട്‌ ചൊറിച്ചിലും ചുവന്നുതടിക്കലുമാണെങ്കില്‍ ഹൈവ്‌സ്‌ (Hives) . ശരീരത്തെ മൊത്തമായി ബാധിക്കുമ്പോള്‍ , ഷോക്ക്‌ (Anaphylatic shock) എന്ന അവസ്ഥ വന്നു ചേരും. രക്തക്കുഴലുകള്‍ വികസിക്കുന്നതുകൊണ്ട്‌ രക്തസമ്മര്‍ദ്ദം വളരെ താഴുക, ശ്വാസകോശങ്ങള്‍ സങ്കോചിക്കുന്നതു വഴിയുണ്ടാകുന്ന ശ്വാസതടസ്സം ഇങ്ങനെ എല്ലാംകൂടിച്ചേര്‍ന്ന്‌ ഷോക്കായി പ്രത്യക്ഷപ്പെടുകയാണ്‌ ചെയ്യുക. ചില മരുന്നുകളുടെ അലര്‍ജി, പാമ്പ്‌, തേള്‍, ഉറുമ്പ്‌, ചിലതരം പ്രാണികള്‍ എന്നിവയുടെ കടി, കുത്ത്‌ ഇവമൂലം ഇത്തരം ഷോക്ക്‌ ഉണ്ടാകാനിടയുണ്ട്‌. തക്കസമയത്ത്‌ രോഗിക്ക്‌ വൈദ്യസഹായം കൊടുത്തില്ലെങ്കില്‍ മരണത്തിനുവരെ കാരണമായേക്കാം.

4.അലര്‍ജി ഉണ്ടാകുമ്പോള്‍ എന്താണ്‌ ശരീരത്തില്‍ നടക്കുന്നത്‌ ?
നമ്മുടെ ശരീരത്തിന്റെ വര്‍ദ്ധിത പ്രതിരോധശേഷി, അതിന്‌ യോജിക്കാത്ത പുറമെനിന്നുള്ള വസ്‌തുക്കളുടെ സാന്നിദ്ധ്യം
(Antigen) തിരിച്ചറിയുകയും അതിനെതിരെയുള്ള പ്രതിരോധവസ്‌തുക്കളെ (immunoglobulin antibodies) പൊടുന്നനവെ ശരീരത്തിനുള്ളില്‍ ഉണ്ടാക്കി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിരോധ വസ്‌തുക്കള്‍ (Antibodies) ശ്വാസകോശഭാഗങ്ങളിലും ദഹനേന്ദ്രിയഭാഗങ്ങളിലും ധാരാളമായി കാണപ്പെടുന്ന ചില പ്രത്യേകകോശങ്ങളു (mast cells) മായി പറ്റിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌, നീര്‌, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ള ഹിസ്റ്റമിന്‍ (Histamine) പോലുള്ള ചില രാസ പദാര്‍ത്ഥങ്ങളെ പുറപ്പെടുവിച്ച്‌ പ്രതികരിക്കുന്നു. ശരീരഭാഗങ്ങള്‍ക്കനുസരിച്ച്‌ പ്രതികരണങ്ങളും രോഗലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം കൂടി അലര്‍ജിയായി ശരീരം പ്രകടമാക്കുന്നു.

5. എന്തുകൊണ്ടാണ്‌ ലക്ഷണങ്ങള്‍ പലതരത്തിലാകുന്നത്‌ ?
ഒരു പ്രത്യേക വ്യക്തി സ്വായത്തമാക്കിയിരിക്കുന്ന ചില ശരീരപ്രത്യേകതകള്‍കൊണ്ട്‌ (inherited tendency of a person) പ്രകടമായ ഒരു കാരണമില്ലാതെയാണ്‌ അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇതിന്‌ എട്ടോപ്പി (Atopy)എന്നും അത്തരം ആളുകളെ ഏട്ടോപിക്‌ പേഴ്‌സണ്‍ (Atopic person)എന്നും പറയുന്നു. ഇത്തരം ആളുകള്‍ അലര്‍ജനുകളോട്‌ അപകടകരമായ (harmful)വിധത്തിലാണ്‌ പ്രതികരിക്കുക. അന്തരീക്ഷത്തിലുള്ള അലര്‍ജനുകള്‍ മൂക്കിലൂടെയോ, വായിലൂടെയോ ഉള്ളില്‍ കടക്കുകയോ (പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, പൂമ്പൊടി, ചിലതരം ഭക്ഷണം, മരുന്നുകള്‍)തൊലിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ (ലോഹങ്ങള്‍ : സ്വര്‍ണം) ചെയ്‌താല്‍ ഇത്തരക്കാരുടെ ശരീരം പെട്ടെന്ന്‌ പ്രതികരിക്കാന്‍ തുടങ്ങും. ഒരു പ്രത്യേക വ്യക്തിക്ക്‌ ഒരു പ്രത്യേക അലര്‍ജനോടുള്ള പ്രതികരണം ആയിരിക്കില്ല മറ്റൊരാള്‍ക്കുള്ളത്‌; വ്യത്യാസപ്പെട്ടിരിക്കും. ബാധിക്കുന്ന ശരീരഭാഗങ്ങളും വ്യത്യസ്ഥമായിരിക്കും. ഇങ്ങനെ പലതരത്തിലുള്ള അലര്‍ജികള്‍ പ്രത്യക്ഷമാകുന്നതിന്‌ വ്യക്തികള്‍ തമ്മിലുള്ള വ്യത്യസ്ഥത (Individual variation) എന്നതല്ലാതെ ഒരു കാരണമോ നിയമമോ പ്രത്യേകമായി പറയാനാകില്ല.

6. പൊതുവായി അലര്‍ജനുകള്‍ എന്ന പട്ടികയില്‍ ചേര്‍ക്കാവുന്നവ എന്തൊക്കെയാണ്‌. ?
അന്തരീക്ഷത്തിലുള്ളവയില്‍ പൊടി, പൂപ്പല്‍ (Fungi), പൂമ്പൊടി എന്നിവ ഏറ്റവും ശക്തിയുള്ള അലര്‍ജനുകളായി കണക്കാക്കാം. പിന്നെ അന്തരീക്ഷ മലിനീകരണവസ്‌തുക്കളില്‍പ്പെടുന്ന മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്നവയുള്‍പ്പെടെയുള്ള പലതരം വാതകങ്ങളും.
ജീവികളില്‍ നിന്നുള്ളവയില്‍ പാമ്പ്‌, തേള്‍ എന്നിവയുടെ വിഷവും തേനീച്ച, ഉറുമ്പ്‌ മറ്റ്‌ പ്രാണികള്‍ എന്നിവ കുത്തിവയ്‌ക്കുന്ന ചില രാസപദാര്‍ത്ഥങ്ങളും പെട്ടെന്ന്‌ അലര്‍ജിയുണ്ടാക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌.
മരുന്നുകളില്‍ കാന്‍സറിന്റെ കീമൊതെറാപ്പിക്കുപയോഗിക്കുന്ന മരുന്നുകള്‍, പെന്‍സിലിന്‍, ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ മുതല്‍ ആസ്‌പരിന്‍ പോലും അലര്‍ജിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവയാണ്‌. ആസ്‌ത്‌മയായാണ്‌ പ്രധാനമായും ഇവയുടെ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌.
ചിലര്‍ക്ക്‌ ചില രൂക്ഷഗന്ധം, രൂക്ഷഗന്ധത്തോടുകൂടിയ പുക ഇവ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാം. പെയിന്റ്‌, പൗഡര്‍, പെര്‍ഫ്യും ഇവയുടെ മണം, സിഗരറ്റിന്റെ പുക എന്നിവ ചിലര്‍ക്ക്‌ അലര്‍ജിക്ക്‌ കാരണമാകുന്നത്‌ ഉദാഹരണമാണ്‌.
ഭക്ഷണങ്ങളില്‍ കടലില്‍ നിന്നുമുള്ള മീന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ (sea food), ചോക്കലേറ്റ്‌, മുട്ട, ഇറച്ചി, നാരങ്ങാവിഭാഗത്തില്‍പ്പെട്ട പഴവര്‍ഗ്ഗങ്ങള്‍ (Citrus fruits), ബേക്കറി സാധനങ്ങള്‍ കേടുവരാതെയിരിക്കാന്‍ ചേര്‍ക്കുന്ന ചിലതരം രാസപദാര്‍ത്ഥങ്ങള്‍ (Preservatives)എന്നിവയൊക്കെ പലരിലും അലര്‍ജനുകളായി മാറും. ഭക്ഷണത്തിന്‌ സ്വാദ്‌ ലഭിക്കാന്‍ ഉപയോഗിക്കുന്ന അജിനോമോട്ടോ (ajinomotto) അഥവാ ചൈനീസ്‌ ഉപ്പ്‌ പലര്‍ക്കും അലര്‍ജി ഉണ്ടാക്കുന്നതായി അറിവായിട്ടുണ്ട്‌.
കോണ്‍ഗ്രസു പുല്ല്‌ (Congress grass / Parthenium grass) ഏറ്റവും മുന്തിയ ഒരു അലര്‍ജനാണ്‌. ഇതിന്റെ പൂമ്പൊടി (Pollen)ആണ്‌ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകുന്നത്‌ . രണ്ടുമൂന്നുകിലോമീറ്ററുകള്‍ വരെ ഇതിന്റെ പൂമ്പൊടി പാറിനടക്കും. അതുകൊണ്ട്‌ പുഷ്‌പിക്കുന്ന സമയത്ത്‌ ഇതിന്റെ അലര്‍ജിയുള്ളവര്‍ക്ക്‌ ആസ്‌ത്‌മ ഉണ്ടാകുന്നതായി കണ്ടുവരുന്നു.
പൊടിയില്‍ വസിക്കുന്ന നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത ചെറിയ ജീവികള്‍ (mites), കാര്‍പെറ്റ്‌, ബെഡ്‌ഷീറ്റ്‌, പഴയ അലമാരകള്‍ മുതലായവയ്‌ക്കിടയില്‍ സ്ഥാനം പിടിക്കുന്നവയാണ്‌. അലര്‍ജിയുണ്ടാക്കുന്നതില്‍ മിടുക്കുള്ള ഇക്കൂട്ടരെ ഒഴിവാക്കുവാന്‍ സൂര്യപ്രകാശത്തിനു മാത്രമേ കഴിയൂ. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞവയൊക്കെ ആഴ്‌ചയിലൊരിക്കല്‍ വെയിലുകൊള്ളിച്ചെടുക്കണം. തറ വൃത്തിയായി തുടച്ചു സൂക്ഷിക്കുകയും വാക്വംക്ലീനറുപയോഗിച്ച്‌ വൃത്തിയാക്കുകയും ചെയ്യണം.
ഇപ്പറഞ്ഞ അലര്‍ജനുകളെകൂടാതെ മാനസികപിരിമുറുക്കം ഒരു പരിധിവരെ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാറുണ്ട്‌ .

7. അലര്‍ജി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?
അന്തരീക്ഷത്തിലുള്ള അലര്‍ജനുകളെ മുഴുവന്‍ നശിപ്പിച്ചിട്ട്‌ അലര്‍ജിയില്‍ നിന്ന്‌ രക്ഷനേടുക എന്നത്‌ നടക്കാത്ത കാര്യമാണ്‌. അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും ഓരോരുത്തര്‍ക്കും ഏതാണ്‌ അലര്‍ജന്‍ എന്ന്‌ കണ്ടുപിടിക്കുന്നതാണ്‌ ആദ്യപടി. അലര്‍ജി ടെസ്റ്റ്‌ നടത്തി കണ്ടുപിടിക്കാമെന്നുള്ളത്‌ ശാസ്‌ത്രനേട്ടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. രക്തത്തില്‍ IgE (Ig = Immunoglobuline) എന്ന ഇമ്മ്യുണോഗ്ലോബുലിന്‍ (Immunoglobulin) കണ്ടു പിടിക്കുന്നത്‌ അലര്‍ജിടെസ്റ്റിന്റെ ഒരു ഭാഗമാണ്‌. തൊലിയില്‍കൂടിയുള്ള ടെസ്റ്റ്‌ (skin prick test) വഴി കുറച്ചുകൂടി കൃത്യമായി അലര്‍ജനുകളെ കണ്ടുപിടിക്കാം. അലര്‍ജന്‍ ഏതാണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാല്‍ അവയെ ഏതുവിധേനയും ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്‌ രണ്ടാമത്തെ പടി. അത്തരം സാഹചര്യങ്ങള്‍ പരിശ്രമംകൊണ്ട്‌ ഒഴിവാക്കുക തന്നെ വേണം. ചില പ്രത്യേക സ്ഥലങ്ങളിലെ എന്തെങ്കിലും അലര്‍ജനുകള്‍കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങള്‍ വേറൊരു സ്ഥലത്തേക്ക്‌ മാറിത്താമസിക്കുമ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നതായും കണ്ടുവരുന്നു.

8. അലര്‍ജിക്കുള്ള ചികിത്സാരീതികള്‍ എന്തൊക്കെയാണ്‌ ?
അലര്‍ജി വിരുദ്ധമരുന്നുകളാണ്‌ (Antiallergic) ചികിത്സയുടെ ഭാഗമായി ലഭിക്കുക. അലര്‍ജി ലക്ഷണങ്ങളുടെ തീവ്രതയ്‌ക്കനുസരിച്ച്‌ ചികിത്സയും ലഭ്യമാണ്‌. ആസ്‌ത്‌മയ്‌ക്ക്‌ ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകളോടൊപ്പം വായില്‍കൂടി ശ്വാസത്തോടൊപ്പം വലിക്കാനുള്ള മരുന്നുകള്‍, അവയുടെ ഉപയോഗത്തിനുള്ള പ്രത്യേക ഉപകരണത്തോടു (Inhalers) കൂടി ലഭ്യമാണ്‌. വലിച്ചുപയോഗിക്കാനുള്ളവയില്‍ സ്റ്റിറോയ്‌ഡ്‌സും (Steroids) ലക്ഷണങ്ങളെ കുറയ്‌ക്കാനും തടയാനുമുള്ള മരുന്നുകളും ഉള്‍പ്പെടുന്നു. വായിലൂടെ ശ്വാസകോശത്തിലെത്തിക്കഴിഞ്ഞാല്‍ ഇവയ്‌ക്ക്‌ പ്രവര്‍ത്തിക്കുവാനും അലര്‍ജിലക്ഷണങ്ങള്‍ കുറയ്‌ക്കുവാനും വളരെ കുറഞ്ഞ അളവ്‌ (മൈക്രോഗ്രാം) മതിയാകുമെന്നതാണ്‌ പ്രധാന നേട്ടം. അതുകൊണ്ട്‌ തന്നെ വളരെ സുരക്ഷിതവുമാണ്‌. വൈദ്യസഹായം തേടാതെ അലര്‍ജിക്കുള്ള മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നത്‌ പൊതുവെ കാണുന്ന ഒരു പ്രവണതയാണ്‌. അനുബന്ധപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു മരുന്നുപോലും ഇല്ല എന്നിരിക്കെ, സ്വയം ചികിത്സ അപകടകരമാണ്‌ എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രായം, ആരോഗ്യം, അസുഖത്തിന്റെ തീവ്രത ഇവ കണക്കിലെടുത്ത്‌ ഏതു മരുന്നാണ്‌ കഴിക്കാനുത്തമം എന്ന ഡോക്‌ടറുടെ നിര്‍ദ്ദേശം വളരെ പ്രധാനമാണ്‌. കുറെ നാളത്തേക്ക്‌ അലര്‍ജിലക്ഷണങ്ങള്‍ കുറച്ച്‌, ശരീരത്തിന്‌ സംരക്ഷണം നല്‍കുന്ന ഇമ്മ്യൂണോതെറാപ്പിയും (Immuno therapy) വൈദ്യശാസ്‌ത്രം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

9. മരുന്നുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ്‌ ?
അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്‌ക്കുകയാണ്‌ അലര്‍ജി ഉണ്ടായതിനുശേഷമുള്ള മരുന്നുപയോഗം കൊണ്ട്‌ സാദ്ധ്യമാകുന്നത്‌. നമ്മുടെ ശരീരത്തിനകത്ത്‌ കടക്കുന്ന അലര്‍ജനുകളെ സ്വാഭാവികമായി പുറന്തള്ളുവാനുള്ള ശേഷി ശരീരത്തിനുണ്ട്‌. (ജലദോഷം മരുന്നുകഴിച്ചാല്‍ ഒരാഴ്‌ചകൊണ്ടുമാറും; കഴിച്ചില്ലെങ്കില്‍ 7 ദിവസംകൊണ്ട്‌ മാറും എന്ന തമാശ പൊതുവെ അറിവുള്ളതാണല്ലോ) ഇതിന്‌ ഏറെ സമയം വേണം. അതുവരെ ക്ഷമിക്കുവാനുള്ള കരുത്ത്‌ ആളുകള്‍ക്കില്ല. അതുകൊണ്ട്‌ മരുന്നുകള്‍ ഉപയോഗിക്കുന്നു.
അലര്‍ജനുകളെ എതിര്‍ക്കാനായി ശരീരം ഉണ്ടാക്കിയെടുക്കുന്ന ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെയാണ്‌ അലര്‍ജി വിരുദ്ധമരുന്നുകള്‍ (antiallergic drugs) ആദ്യമെ എതിര്‍ക്കുന്നത്‌. ചുമ ലക്ഷണമായിട്ടുണ്ടെങ്കില്‍ ചുമയുടെ കേന്ദ്രസ്ഥാനത്തെ മന്ദീഭവിപ്പിച്ച്‌ ചുമ കുറയ്‌ക്കുന്നു. ചൊറിച്ചിലാണ്‌ അലര്‍ജിയുടെ രൂപം എങ്കില്‍ നാഡികളുടെ അഗ്രഭാഗത്ത്‌ ഒരു മരവിപ്പ്‌ ഉണ്ടാക്കി ചൊറിച്ചില്‍ കുറയ്‌ക്കുന്നു. ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കുവാനുയുള്ള ശ്രമത്തിനിടയില്‍ അനുബന്ധപ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു. ചിലവ കേന്ദ്ര നാഡീവ്യൂഹ (Central Nervous System) പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. അതുവഴി ഉറക്കം വരുത്തുന്നു (sedative action ). കൂടാതെ വായും തൊണ്ടയും വരളുക, കാഴ്‌ച മങ്ങുക, വെളിച്ചത്തോടുള്ള അസാധാരണ പ്രതികരണം (Photosensitivity), മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതികൂലപ്രതികരണം വഴിയുള്ള മഞ്ഞപ്പിത്തം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്‌. ശരിയായ അളവില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ദീര്‍ഘകാല ഉപയോഗത്തിന്‌ ഇവ ഉപകരിക്കൂ.

10. അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രകടമാകാതെ തടയുവാനുള്ള മരുന്നുകള്‍ ലഭ്യമാണോ?
സ്ഥിരമായി ഒരു പ്രത്യേക അലര്‍ജനോട്‌ ശരീരം പ്രതികരിക്കുന്നു എന്ന്‌ തെളിഞ്ഞാല്‍ അവയെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ അതായത്‌ ഹിസ്റ്റമിന്‍പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ ഉത്‌പാദനം തടയുന്ന മരുന്നുകള്‍ നേരത്തെ തന്നെ ഉപയോഗിച്ചാല്‍ (Prophylatic) ലക്ഷണങ്ങളെ തടയാം. ഹിസ്റ്റമിന്റെ ഉത്‌പാദനം നടത്തുന്ന മാസ്റ്റ്‌ കോശങ്ങളെ (mast cells) അലര്‍ജനുകള്‍ക്കെതിരെ പ്രതികരിക്കാതെ സ്ഥിരപ്പെടുത്തു (stabilization) കയാണ്‌ ഇവ (Mast cell stabilizers) ചെയ്യുന്നത്‌ . ഇങ്ങനെ സ്ഥിരത കൈവരിക്കുന്നതുകൊണ്ട്‌, അതുവരെ അലര്‍ജനായിരുന്ന വസ്‌തുക്കളുമായി പിന്നീട്‌ ബന്ധപ്പെടുമ്പോള്‍ ശരീരം പണ്ടത്തേതുപോലെ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ പ്രതികരിക്കുകയില്ല എന്നതാണ്‌ നേട്ടം.

11. അലര്‍ജിക്കെതിരെ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ എന്തൊക്കെയാണ്‌ ?
അലര്‍ജിവിരുദ്ധമരുന്നുകള്‍ക്ക്‌ പല തലമുറകളുണ്ട്‌. അതില്‍ ആദ്യത്തെ തലമുറയില്‍പ്പെട്ടവ (Ist Generation ) യ്‌ക്ക്‌ തലച്ചോറിന്റെ നാഡീകേന്ദ്രത്തെ മന്ദീഭവിപ്പിക്കുകയെന്ന അനുബന്ധപ്രശ്‌നം ഉണ്ട്‌. ആളുകള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെട്ടരിക്കും. ഫിനറമിന്‍ മാലിയേറ്റ്‌ (ബ്രാന്റ്‌ നെയിം - അവില്‍), ക്ലോര്‍ഫിനറമിന്‍ മാലിയേറ്റ്‌ എന്നിവ ഇതില്‍പ്പെട്ടവയാണ്‌. ഗുളിക രൂപത്തില്‍ ഇവ ലഭ്യമാണ്‌. ഉറക്കം തൂങ്ങുന്നതും, ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‍ പറ്റാതെ വരുന്നതും തലച്ചോറിലെ നാഡീകേന്ദ്രം മന്ദീഭവിക്കുന്നതുമൂലമുള്ള പ്രശ്‌ന ങ്ങളായതുകൊണ്ട്‌ വാഹനമോടിക്കുക, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കേണ്ട ജോലികള്‍ കഴിവതും ഇവ കഴിക്കുമ്പോള്‍ ഒഴിവാക്കേണ്ടതുണ്ട്‌. വൈദ്യോപദേശം കൂടാതെ ഇവ കഴിക്കുന്നത്‌ ഒട്ടും സുരക്ഷിതമല്ല. ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകളോടൊപ്പം മറ്റ്‌ ഛഠഇ മരുന്നുകള്‍-പ്രസിക്രിപ്‌ഷന്‍ ഇല്ലാതെ തന്നെ വാങ്ങാവുന്ന over the counter വിഭാഗത്തില്‍പ്പെട്ട; ഉദ: (ഉറക്കഗുളികള്‍, വേദനസംഹാരികള്‍) - കഴിക്കുംമുമ്പേ ഡോക്‌ടറുടെ ഉപദേശം തേടണം. മദ്യം ഇവയുമായി പ്രതിപ്രവര്‍ത്തന (interaction) ത്തിലേര്‍പ്പെടുമെന്നുള്ളതുകൊണ്ട്‌ ഇവ കഴിക്കുന്ന ദിവസങ്ങളില്‍ മദ്യം ഒഴിവാക്കുന്നതും മദ്യപിക്കാറുണ്ടെങ്കില്‍ ഡോക്‌ടറോട്‌ രോഗവിവരങ്ങള്‍ പറയുന്ന സമയത്ത്‌ അത്‌ തുറന്നുപറയുന്നതും ഇവയുടെ ഗുണകരമായ ഉപയോഗത്തിന്‌ വഴിതെളിയ്‌ക്കും. അലര്‍ജി കണ്ടുപിടിക്കുവാന്‍ തൊലിയുടെ ടെസ്റ്റുകള്‍ (skin prick test) ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ശരിയായ റിസല്‍ട്ട്‌ ലഭിക്കുവാന്‍ 4 ദിവസം മുമ്പേ ഇവയുടെ ഉപയോഗം നിര്‍ത്തേണ്ടതാണ്‌. ആസ്‌ത്‌മയുള്ളവര്‍ അലര്‍ജിവിരുദ്ധമരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതും ശ്രദ്ധേയമാണ്‌.
രണ്ടാമത്തെ തലമുറ (2nd generation) യില്‍പ്പെട്ട സെട്രിസിന്‍ (cetirizine) ഉള്‍പ്പെടുന്നവയ്‌ക്ക്‌ കൂടുല്‍ നല്ല ഗുണങ്ങളും വളരെ കുറഞ്ഞ അനുബന്ധപ്രശ്‌നങ്ങളുമാണ്‌ പ്രതീക്ഷിക്കുന്നതെങ്കിലും മുകളില്‍പ്പറഞ്ഞ എല്ലാത്തരത്തിലുള്ള പ്രശ്‌നങ്ങളും ആളുകള്‍ക്കനുസരിച്ച്‌ കൂടിയും കുറഞ്ഞും ഇവയ്‌ക്കും ഉണ്ടാകാനിടയുണ്ട്‌. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നില്ല എന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വായ്‌ വരളുന്നത്‌ അനുബന്ധപ്രശ്‌നമായതിനാല്‍ ചൂടുവെള്ളംകൊണ്ട്‌ ഇടയ്‌ക്കിടെ വായ കഴുകുന്നതും മിഠായി തിന്നുന്നതും നല്ലതാണ്‌. മൗത്ത്‌വാഷി (Mouth wash) ന്റെ അധിക ഉപയോഗം ഒഴിവാക്കണം. മൗത്ത്‌ വാഷിന്റെ ഉപയോഗം വായ്‌ക്കുള്ളിലെ ആവശ്യമുള്ള ഗുണകരമായ അണുക്കളെ നശിപ്പിക്കുമെന്ന്‌ മാത്രമല്ല അവയിലുള്ള ആല്‍ക്കഹോളിന്റെ അംശം വായ വരളുന്നതിന്‌ ആക്കം കൂട്ടുകയും ചെയ്യും.
ഗര്‍ഭകാലത്ത്‌ ഗര്‍ഭിണികള്‍ ഇവയുടെ ഉപയോഗം ഒഴിവാക്കണം; ആ സമയത്തുള്ള ഉപയോഗം സുരക്ഷിതമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ലാത്തതുതന്നെ കാരണം. പ്രത്യേകിച്ചും അവസാനത്തെ മൂന്നു മാസങ്ങളില്‍ ഇവ തീര്‍ത്തും ഒഴിവാക്കണമെന്ന്‌ ചില നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക്‌ തലച്ചോറില്‍ അപസ്‌മാരം പോലുള്ള അവസ്ഥ വന്നുചേരാനിടയുള്ളതുകൊണ്ടാണിത്‌. മുലപ്പാലിലൂടെ വളരെ ചെറിയ അംശം ഉപയോഗശേഷം പുറന്തള്ളപ്പെടാനിട യുള്ളതുകൊണ്ട്‌ മുലയൂട്ടുന്ന അമ്മമാര്‍ ഇവയുപയോഗിക്കാന്‍ പാടില്ല.
പ്രായമായവരില്‍ ഭൂരിഭാഗവും ഇവയുടെ അനുബന്ധപ്രശ്‌നങ്ങളോട്‌ പ്രതികരിക്കാന്‍ സാദ്ധ്യതയുണ്ട്‌. മന്ദത, താഴ്‌ന്ന രക്തസമ്മര്‍ദ്ദം, മൂത്രതടസ്സം, മുതലായവ പ്രതികരണത്തില്‍ ഉള്‍പ്പെടുന്നു. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഉറക്കമില്ലായ്‌മയുള്‍പ്പെടുന്ന അനുബന്ധപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാനിടയുണ്ട്‌. വയറ്റില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ്‌ നല്ലത്‌.

11. എന്താണ്‌ ആസ്‌ത്‌മ
ശ്വാസനാളത്തിന്റെ വര്‍ദ്ധിതപ്രതിരോധശേഷി അലര്‍ജനുകളെ എതിരിടാന്‍ വേണ്ടി ശ്വാസനാളം സങ്കോചിപ്പിക്കുക, ചുമ, കൂടുതല്‍ കഫം (excessive secretion of viscid mucus) ഉത്‌പാദിപ്പിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ശബ്‌ദത്തോടുകൂടിയ ശ്വാസോഛ്വാസവും ശ്വാസതടസ്സവും ഉണ്ടാകും. ശ്വാസനാളത്തിനുള്ളിലുള്ള നീര്‍വീക്കവും കൂടിച്ചേരുമ്പോള്‍ അത്‌ ആസ്‌തമയാകുന്നു. ആഘാതങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത്‌ തടയാനായി മരുന്നുകള്‍ ഇങ്ങ്‌ജക്ഷനുകളായും ഇന്‍ഹലേറ്ററുകളായും ലഭ്യമാണ്‌. ചുരുങ്ങിയിരിക്കുന്ന ശ്വാസകോശത്തെ വികസിപ്പിച്ചാണ്‌ രോഗശമനം നല്‍കുന്നത്‌. ആസ്‌തമ കൂടുതലായാല്‍ ഇവ വേണ്ടത്ര ഫലിക്കാതായേക്കാം അതു കൊണ്ട്‌ സ്റ്റിറോയ്‌ഡ്‌സ്‌ കൂടി ചികിത്സയില്‍ ഉള്‍പ്പെടുത്താറുണ്ട്‌.

12. ആസ്‌ത്‌മ രോഗികള്‍ തുടര്‍ച്ചയായി സ്റ്റിറോയിഡ്‌സ്‌ (steroids) ഉപയോഗിക്കുന്നതുകൊന്ട്
അനുബന്ധപ്രശ്‌നങ്ങളുണ്ടാകില്ലേ ?.
മരുന്നുലോകത്തിലെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ അനുബന്ധപ്രശ്‌നങ്ങളെ വളരെ ലഘൂകരിക്കുന്നുണ്ട്‌. വായില്‍ക്കൂടി (Orally) കഴിക്കുമ്പോള്‍ മറ്റു മരുന്നുകളേപ്പോലെതന്നെ സ്റ്റിറോയ്‌ഡ്‌സും രക്തത്തിലെത്തിച്ചേര്‍ന്നതിനുശേഷമാണ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. കുറെക്കാലം
ഉപയോഗിക്കുമ്പോള്‍ അനുബന്ധപ്രശ്‌നങ്ങള്‍ പ്രതികൂലമായിത്തീരും. രോഗപ്രതിരോധശേഷി കുറയുന്നതു (immuno suppression) മൂലം ഏതുതരം രോഗാണുബാധയ്‌ക്കും സാദ്ധ്യതയുണ്ടാകുക, ശരീരഭാരം കൂടുക, അഡ്രിനല്‍ കോര്‍ട്ടക്‌സ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാവുക ഇവയൊക്കെ അതിലുള്‍പ്പെടുന്നു. എന്നാല്‍ പുതിയ മീറ്റേര്‍ഡ്‌ ഡോസ്‌ ഇന്‍ഹേലേഴ്‌സ്‌ (MDI) വഴി സ്റ്റിറോയ്‌ഡ്‌സ്‌ വായിലേക്ക്‌ സ്‌പ്രേ ചെയ്‌ത്‌ ശ്വാസത്തോടൊപ്പം വലി ച്ചെടുക്കാമെന്നുള്ളതു കൊണ്ട്‌ രക്തത്തില്‍ എത്തുന്നതേ ഇല്ല. അതുകൊണ്ടുതന്നെ പ്രതികൂലപ്രശ്‌നങ്ങളും ഇല്ല. ഉദാഹരണത്തിന്‌ ബെക്ലേറ്റ്‌ -200 ഇന്‍ഹേലര്‍. ബെക്ലോമെതസോണ്‍ എന്ന സ്റ്റിറോയിഡാണിത്‌. ഒരു ഡോസില്‍ 200 മൈക്രോഗ്രാം (Microgram) മരുന്നേ അടങ്ങിയിട്ടുള്ളൂ; ശ്വാസനാളത്തിലും ശ്വാസകോശത്തിലും എത്തിച്ചേര്‍ന്ന്‌ രോഗശമനവും ലഭിക്കും.
രക്തത്തില്‍ കലരാത്തതുകൊണ്ട്‌ സ്ഥിരമായ ഉപയോഗം മറ്റ്‌ പ്രതികൂല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും വായിലൂടെ വലിക്കുമ്പോള്‍ വളരെ ചെറിയ അംശംപോലും തങ്ങിനിന്നാല്‍ വായ്‌ക്കുള്ളിലെ പ്രതിരോധശേഷി കുറയാനും ഫംഗസ്‌ ബാധയ്‌ക്കും (Oral candidiasis) കാരണമാകും. ചെറുചൂടുവെള്ളം കൊണ്ട്‌ വായ കഴകുകയാണ്‌ പ്രതിവിധിയായി ചെയ്യാവുന്നത്‌. രണ്ടാമത്തെ പ്രശ്‌നം, നേരിട്ട്‌ സ്‌പ്രേ ചെയ്യുമ്പോള്‍ സ്വനതന്തുക്കളെ (Vocal cords) ബാധിച്ച്‌ നീര്‍വീക്കം ഉണ്ടാകാനും തത്‌ഫലമായി ശബ്‌ദം പരുപരുത്തതായി (Hoarseness) തീരാനും സാദ്ധ്യത ഏറെയാണെന്നതുതന്നെ.
മൂന്നാമതായി, വായിലേയ്‌ക്ക്‌ സ്‌പ്രേ ചെയ്യുന്ന സമയത്തുതന്നെ ശ്വാസം ഉള്ളിലേക്ക്‌ വലിക്കേണ്ടതുണ്ട്‌ (Hand-lung Cordination). ഇത്‌ പ്രായമായവര്‍ക്കും തീരെ ചെറിയ കുട്ടികള്‍ക്കും വളരെ ബുദ്ധിമുട്ടാണ്‌.
മുകളില്‍പ്പറഞ്ഞ മൂന്നു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സ്‌പേസര്‍ (Spacer) എന്ന ഉപകരണം മരുന്നിനോടൊപ്പം വാങ്ങുന്നത്‌ നല്ലതാണ്‌. രണ്ടറ്റവും തുറന്ന, കൂടിയ നടുഭാഗവ്യാസമുള്ള പ്ലാസ്റ്റിക്‌ ജാറാണ്‌ സ്‌പേസര്‍. ഒരറ്റം ഇന്‍ഹേലര്‍ (MDI) ഉറപ്പിക്കുവാനും മറ്റേ അറ്റം വായ്‌ക്കുള്ളില്‍ വയ്‌ക്കുവാനുമായിട്ടാണ്‌ ഇതിന്റെ രൂപകല്‌പന. ഒരറ്റത്ത്‌ മരുന്ന്‌ അടങ്ങിയ ഇന്‍ഹേലര്‍ (MDI) ഉറപ്പിച്ചതിനുശേഷം മറ്റേ അറ്റം വായയ്‌ക്കുള്ളില്‍ വയ്‌ക്കുക. മരുന്ന്‌ സ്‌പേസറിനുള്ളിലേക്ക്‌ സ്‌പ്രേ ചെയ്യുകയാണ്‌ അടുത്തപടി. സ്‌പേസറിനുള്ളിലെ വായുമായി മരുന്നിന്റെ തന്മാത്രകള്‍ കലരും. അതിനുശേഷം പതുക്കെ വായിലൂടെ മരുന്ന്‌ വലിച്ചെടുത്താല്‍ മതിയാകും. സ്‌പ്രേ ചെയ്യുമ്പോള്‍ തന്നെ ശ്വാസം ഉള്ളിലേക്ക്‌ എടുക്കുന്നത്‌ (Hand lung Co-ordination) ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ വളരെ സഹായകരമാണ്‌ ഈ രീതി.

13. മാനസീക സമ്മര്‍ദ്ദ (Stress) വും ആസ്‌തമയും തമ്മില്‍ ബന്ധമുണ്ടോ ?
തീര്‍ച്ചയായും. മനസ്സിന്റെ സമാധാനം (Peace of Mind) വളരെ സുപ്രധാനമായ കാര്യമാണ്‌. സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും ആസ്‌തമയുടെ ലക്ഷണങ്ങള്‍ കൂട്ടും. പല മരുന്നുകള്‍ ചെയ്‌തിട്ടും ആസ്‌തമയ്‌ക്ക്‌ ഒരു കുറവും ലഭിക്കാത്തവര്‍, ധ്യാനവും
(Meditation) പ്രാര്‍ത്ഥനയും വഴി സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌.

Saturday, December 6, 2008

മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കണം ?


മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗമാണ്‌ ഡോക്‌ടറോടുള്ള വിശ്വാസത്തോടും ആത്മവിശ്വാസത്തോടുമൊപ്പം എല്ലാ ചികിത്സകളുടേയും പരമാവധി പ്രയോജനം ലഭ്യമാക്കുന്ന പ്രധാനഘടകം.

കുറുന്തോട്ടിക്ക്‌ വാതം വന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. അതുപോലെ മരുന്നിന്റെ ഗുണമേന്മ നഷ്‌ടപ്പെട്ടാല്‍ പ്രയോജനമില്ല. അന്തരീക്ഷത്തിലെ ചൂട്‌, ഈര്‍പ്പം, സാന്ദ്രത, തണുപ്പ്‌ മുതലായവ മരുന്നിനെ സ്വാധീനിക്കുന്നതിനാല്‍ അവ എങ്ങനെ സൂക്ഷിക്ക പ്പെടുന്നു എന്നത്‌ ഗുണമേന്മയെ സ്വാധീനിക്കുന്ന സംഗതിയാണ്‌.

ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ എത്രനാള്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ്‌ ഉപയോഗ കാലാവധി ('Expiry Date') എന്നത്‌ മരുന്നിന്റെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. (കടയില്‍ നിന്നും വാങ്ങുമ്പോള്‍ Expiry Date ന്‌ മുമ്പ്‌ തന്നെയാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരു ത്തണം). ഓരോ മരുന്നും എങ്ങനെ സൂക്ഷിക്കണമെന്നും ലേബലില്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. അതിന്‍ പ്രകാരം സൂക്ഷിക്കുന്നില്ലെങ്കില്‍ കാലാവധിയ്‌ക്കു മുമ്പ്‌ തന്നെ അവയുടെ വീര്യം കുറഞ്ഞ്‌ ഉപയോഗശൂന്യമായിത്തീരും. ഉദാ:- ശക്തിയേറിയ വെളിച്ചം തട്ടാതെ സൂക്ഷിക്കുകയെന്ന നിബന്ധന, നിശ്ചിത ചൂടിലോ, തണുപ്പിലോ സൂക്ഷിക്ക ണമെന്നത്‌; ഉപയോഗ കാലാവധി നിര്‍ണ്ണയിക്കുന്ന തിയതിയുടെ കണക്കുകൂട്ടലും അവ സൂക്ഷിക്കുന്ന രീതിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. മരുന്ന്‌ ഉത്‌പാദി പ്പിക്കപ്പെട്ട തിയതി (Manufacturing date) മുതല്‍ കാലാവധി കഴിയുന്ന തിയതി (Expiry Date) വരെയുള്ള ഈ കാലയളവ്‌ പല വിഭാഗം മരുന്നുകള്‍ക്കും പലതാണ്‌. കാലാവധി കഴിയുന്ന തീയതി ക്കുള്ളില്‍, ശരിയായ രീതിയില്‍ സൂക്ഷിക്കുന്ന മരുന്നുകളുടെ 10% വീര്യം വരെ മാത്രമെ ഏതാണ്ട്‌ 1 മുതല്‍ 3 വരെ വര്‍ഷം കൊണ്ട്‌ പരമാവധി നഷ്‌ടമാകുന്നുള്ളൂ. ബാക്കി 90% വീര്യവും അപ്പോള്‍ മരുന്നില്‍ നിലനില്‍ക്കുന്നുണ്ട്‌. ശരീരത്തിനാവശ്യമായ വീര്യവും ഗുണവും അപ്പോഴും അവയില്‍ അടങ്ങിയിട്ടുണ്ട്‌ എന്നര്‍ത്ഥം. അതുകൊണ്ട്‌ നിര്‍ദ്ദേശാനുസരണം സൂക്ഷിച്ചിരിക്കുന്ന മിക്ക മരുന്നുകളും കാലാവധി കഴിഞ്ഞാലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊള്ളാത്തവയായിത്തീരുമെന്നോ വിഷമയമായി ത്തീരുമെന്നോ ധരിക്കേണ്ടതില്ല. കാലാവധിയ്‌ക്കുള്ളില്‍ 90-100% വരെ ഗുണമേന്മ ഉപഭോക്താവിന്‌ ഉറപ്പുവരുത്താനാണ്‌ കാലാവധി തീരുന്ന തിയതി (Expiry Date) കണക്കാക്കി രേഖപ്പെടുത്തുന്നത്‌.

അതുകഴിഞ്ഞാല്‍ പതുക്കെ പതുക്കെ രാസമാറ്റങ്ങള്‍ സംഭവിച്ച്‌ ഒടുവില്‍ വീര്യം മുഴുവനും തന്നെ നഷ്‌ടപ്പെടുന്നു. അതുകൊണ്ട്‌ കാലാവധിക്കുള്ളില്‍ത്തന്നെ ഉല്‌പാദകരുടെ നിര്‍ദ്ദേശമനുസരിച്ച്‌ മരുന്ന്‌ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്‌.
സൂക്ഷിക്കേണ്ട രീതിയും താപനിലയും എല്ലാ മരുന്നുകളുടേയും ലേബലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അന്തരീക്ഷ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും, സൂര്യപ്രകാശവുമൊക്കെ മരുന്നിനെ സ്വാധീനിക്കും. മരുന്ന്‌ ഗുളികയോ ക്യാപ്‌സൂളോ കഴിക്കുന്ന സമയത്ത്‌ കൂടെ ഉപയോഗിക്കുന്ന പാനീയങ്ങളുടെ താപനിലയും ശ്രദ്ധിക്കണം. ൩൦
ഡിഗ്രി സെല്‍ഷ്യസ് -40ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാകുന്നതാണ്‌ ഉത്തമം. കൂടിയ ചൂട്‌ മരുന്നുകളുടെ വിഘടനത്തെ ത്വരിതപ്പെടുത്തുകയും ഗുണം നഷ്‌ടപ്പെടാന്‍ ഇടയാകുകയും ചെയ്യും.
അടുക്കളയില്‍ പൊതുവെ ചൂട്‌ കൂടിയിരിക്കും; കുളിമുറിയില്‍ ഈര്‍പ്പം കൂടുതലും. ഈ ഭാഗങ്ങളില്‍ മരുന്ന്‌ സൂക്ഷിക്കരുത്‌.

സൂര്യപ്രകാശം ഏറ്റാല്‍ രാസമാറ്റം സംഭവിക്കുന്ന മരുന്നുകള്‍ തവിട്ടു നിറമുള്ള (Amber coloured) കുപ്പികളിലാണ്‌ ലഭിക്കുക. കൂടാതെ ഒരു കവറും ഉണ്ടാകും.'Protect from sunlight' എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം മരുന്നുകള്‍ ഉപയോഗശേഷവും തിരിച്ച്‌ കവറിനുള്ളില്‍ത്തന്നെ ഇട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം. ഓയിന്റ്‌മെന്റ്‌സ്‌ (ointments) 30
ഡിഗ്രി സെല്‍ഷ്യസ് ല്‍ താഴെ താപനിലയില്‍ മാത്രമെ സൂക്ഷിക്കാന്‍ പാടുള്ളു. 34-36ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ അന്തരീക്ഷത്തില്‍ താപനില (room temperature) എത്തുമ്പോള്‍ അവ ശ്രദ്ധിച്ച്‌ 300C താഴെത്തന്നെ സൂക്ഷിച്ചുവയ്‌ക്കണം. ചില മരുന്നുകള്‍ 8 ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാണ്‌ സൂക്ഷിക്കേണ്ടത്‌; ചിലവ 2ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയിലും. ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മരുന്നുകടകള്‍ Air condition ചെയ്യണമെന്നും, Fridge നിര്‍ബന്ധമായും ഉണ്ടായിരിക്ക ണമെന്നും തടികൊണ്ടുള്ള അലമാരകള്‍ (ചില്ലുകൊണ്ടുള്ളതല്ല) ആക്കണമെന്നും ഒക്കെ നിര്‍ദ്ദേശിക്കുന്നത്‌.

മുകളില്‍പ്പറഞ്ഞവയെ സംബന്ധിച്ച്‌ ലേബലിലുള്ള നിര്‍ദ്ദേശങ്ങള്‍
1. Store in a cool dry place : 8
ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില
2. Store in a cold place : 2
ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില Fridge - ല്‍ ക്രമീകരിച്ചിരിക്കുന്ന താപനില യാണിത്‌.
3. Store in a dark place / protect from light - സൂര്യ പ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം
4. Protection from freezing - freeze ചെയ്‌താല്‍ ചില മരുന്നുകളുടെ രാസഘടനയില്‍ ത്തന്നെ മാറ്റം വന്ന്‌ ഉപയോഗശൂന്യമായിത്തീരും. കൂടാതെ മരുന്ന്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന Glass കൊണ്ടുള്ള കുപ്പികളും മറ്റും ളൃലല്വല ചെയ്‌താല്‍ പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുമുണ്ട്‌. അതുകൊണ്ട്‌ freeze ചെയ്യാതെ സംരക്ഷിക്കണം.
5. Not to be refrigerated - Vitamin A പോലുള്ള സോഫ്‌റ്റ്‌ ജലാറ്റിന്‍ ക്യാപ്‌സൂള്‍സ്‌ (Soft gelatin capsules) ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
6. Store in a well closed, light resistant container - നന്നായി മുറുക്കി അടച്ച്‌ സൂര്യപ്രകാശം ഏല്‍ക്കാത്ത കുപ്പിയില്‍ സൂക്ഷിക്കണം.
7. Keep away from children - Iron tablets ഉള്‍പ്പെടെ ഭംഗിയുള്ള മധുരത്തില്‍ പൊതിഞ്ഞ ഗുളികകള്‍ കുട്ടികള്‍ മിഠായിയാണെന്ന്‌ കരുതി നാമറിയാതെ, ധാരാളം എടുത്ത്‌ കഴിക്കുന്നത്‌ 'മരുന്നു വിഷബാധയ്‌ക്ക്‌' കാരണമാകും. അതുകൊണ്ട്‌ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ ഇവ സൂക്ഷിക്കണം.
ഉപയോഗം കഴിഞ്ഞ ഉടനെ ശരിയായ കവറില്‍ ശരിയായ താപനിലയില്‍ത്തന്നെ തിരിച്ച്‌ വച്ച്‌ സൂക്ഷിയ്‌ക്കുന്നത്‌ കാലാവധി