Monday, December 5, 2011

പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ടെങ്കില്

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാല്‍

വിളര്‍ച്ച, തളര്‍ച്ച, കൂടിയ ഹൃദയ മിടിപ്പ്, മങ്ങിയ കാഴ്ച, വിശപ്പ് ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരവസ്ഥയാണ്
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ നമുക്ക് തോന്നുന്നത്. സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
100 മില്ലി ലിറ്ററില്‍ 80 - 120 മില്ലിഗ്രാം എന്നതാണ്.

ഈ അളവ് 70 മില്ലിഗ്രാമില്‍ കുറഞ്ഞു പോയാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ വന്നു ചേരും.

ശരീരം മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടെ പ്രതികരിക്കും. പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെ ഉള്ള മരുന്നുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍
ഹൈപ്പോഗ്ലൈസീമിയ ഉണ്ടായേക്കാം. പ്രമേഹ രോഗത്തിനെതിരെ ഭക്ഷണത്തിന് മുന്‍പ് കഴിക്കേണ്ട മരുന്നുകള്‍ കഴിച്ചതിനു ശേഷം
യഥാസമയം ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയും. പ്രമേഹ രോഗം ഇല്ലാത്തവരിലും ഹൈപ്പോഗ്ലൈസീമിയ
പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.

ചിലതരം മരുന്നുകളുടെ ദീര്‍ഘ കാലമായുള്ള ഉപയോഗം , ഹോര്‍മോണുകളുടെ കുറവ്, നിരന്തരമായ പട്ടിണി ,
ചില അവയവങ്ങളുടെ തകരാറ്, മദ്യപാനം, രോഗാണു ബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ഉപചയ പ്രവര്‍ത്തനങ്ങളുടെ തകരാറ് ,
ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷം എന്നിവയെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ഘടകങ്ങള്‍ ആണ് .

കാരണങ്ങള്‍ എന്തായിരുന്നാലും എത്രയും വേഗം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത അളവിലേക്ക് ഉയര്‍ത്തുക എന്നതാണ് ചികിത്സ.
പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെയുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പലപ്പോഴും ഹൈപ്പോഗ്ലൈസീമിയക്ക് അടിമപ്പെടാറുണ്ട്. ചെറുതായി ലക്ഷണങ്ങള്‍
കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തുടങ്ങാനായാല്‍ ഹൈപ്പോഗ്ലൈസീമിയയുടെ സങ്കീര്‍ണ്ണമായ അപകടങ്ങളില്‍ നിന്നും ഒഴിവാകാം.

ഗ്ലൂക്കോസ് അടങ്ങിയ ഗുളികകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ എപ്പോഴും കയ്യില്‍ കരുതണം. വിളര്‍ച്ച , തളര്‍ച്ച ,
കൂടിയ ഹൃദയമിടിപ്പ്, മങ്ങിയ കാഴ്ച, തലക്കറക്കം എന്നിവ പ്രകടമാകുമ്പോള്‍ തന്നെ ഇവ കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ
നിലയിലേക്ക് എത്തിക്കണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ അത് തലച്ചോറിനെയാണ് പ്രധാനമായും
ബാധിക്കുന്നത്. അബോധാവസ്ഥ മുതല്‍ തലച്ചോറിന്റെ കേടുപാടുകളിലോ മരണത്തിലോ എത്തിച്ചേര്‍ന്നേക്കാവുന്ന സ്ഥിതിയാണത്.
അതിനാല്‍ വളരെ സൂക്ഷിക്കേണ്ട ഒരു അപകടാവസ്ഥയാണിത്. പലപ്പോഴും അബോധാവസ്ഥയിലാകും മുമ്പ് ശരീരത്തില്‍ മുന്നറിയിപ്പുകള്‍
ഒന്നുംതന്നെ പ്രകടമായില്ലെന്നു വരാം. അങ്ങനെയായാല്‍ മുന്‍കരുതല്‍ എടുക്കുവാനുള്ള സാവകാശം രോഗിക്ക് ലഭിക്കാന്‍ സാധ്യത വളരെ
കുറയും. വിദേശ രാജ്യങ്ങളില്‍ ഞാന്‍ "പ്രമേഹ രോഗിയാണ്" എന്നെഴുതിയ ഒരു കാര്‍ഡ് കയ്യില്‍ കെട്ടുന്ന ഒരു രീതിയുണ്ട്. പെട്ടെന്ന്
അബോധാവസ്ഥയില്‍ ആകുന്ന രോഗിക്ക് പ്രഥമ ചികിത്സ ലഭ്യമാകാന്‍ ഇതു സഹായിക്കും.

Wednesday, July 6, 2011

ആന്റി ഓക്സിഡന്റുകള്‍


തീ കത്തുന്നത് ഓക്സിജന്റെ സഹായത്തോടെയാണെന്ന് നമുക്കറിയാം. കത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജത്തെ പണ്ടേ മനുഷ്യന്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതുപോലെ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ആഹാരത്തില്‍ നിന്ന് ഊര്‍ജ്ജത്തെ ഉത്പാദിപ്പിക്കാന്‍ ഓക്സിജന്റെ സാന്നിദ്ധ്യം കൂടിയേ കഴിയൂ. പക്ഷെ ഈ പ്രക്രിയയ്ക്ക് ( Oxidation) ശരീരം വലിയ വില കൊടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ...? നാം ഊര്‍ജ്ജ്വസ്വലതയോടെ മിടുക്കരായി നടക്കുമ്പോള്‍ അതുപോലെതന്നെ ഊര്‍ജ്ജ്വസ്വലതയുള്ള ( reactive), സ്ഥിരതയില്ലാത്ത ( unstable) തന്മാത്രകള്‍ അതോടൊപ്പം നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവില്‍ ഇവ ശരീരത്തിന്റെ ചില രാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്‍. എന്നാല്‍ കൂടിയ അളവിലുള്ള ഇവയുടെ സാന്നിദ്ധ്യം നമ്മുടെ ആരോഗ്യമുള്ള ശരീരകോശങ്ങള്‍ക്ക് വളരെ അപകടം ഉണ്ടാ‍ക്കും.


ഫ്രീ റാഡിക്കലുകള്‍ “ ( free radicals)എന്നറിയപ്പെടുന്ന ഇത്തരം തന്മാത്രകളില്‍ ജോടിയില്ലാത്ത ഒരു ഇലക്ട്രോണ്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് അവ അസ്ഥിരമായ അവസ്ഥയിലാണ്. ജോഡിയെ കൂടെചേര്‍ത്ത്, സ്ഥിരത കൈവരിക്കുന്നതിനായി ഇവ എപ്പോഴും ഒരുങ്ങിയിരിക്കുകയും രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സദാ തയ്യാറായിരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും പുതിയ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഒരു ചങ്ങലയ്ക്കാണ്(chain reaction) തുടക്കമിടുന്നത്. ഇത്തരത്തിലുള്ള ഫ്രീ റാഡിക്കലുകളുടെ അമിതമായ ഉത്പാദനമാണ് നമ്മുടെ ശരീരകോശങ്ങള്‍ക്ക് അപകടകരമായി മാറുന്നത്.


ആരോഗ്യമുള്ള ശരീരകോശങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, റേഡിയേഷന്‍ , പുകവലി, മദ്യം, അന്തരിക്ഷമലിനീകരണം, തുടങ്ങിയ അനേകഘടകങ്ങള്‍ ഇതിനെ പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കുന്നു എന്നു നാം മനസ്സിലാക്കണം. ശരീരത്തില്‍ അമിതമായ നിരക്കില്‍ ഇവ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ ഡി.എന്‍ .( DNA) യ്ക്കും ജനിതക ഘടനയ്ക്കും ( Genetic material) മാറ്റം വരുന്ന അവസ്ഥയിലെത്തും. ഒരിക്കലും ശരിയാകാന്‍ പറ്റാത്ത ഇത്തരം മാറ്റങ്ങള്‍ ക്യാന്‍സറിനും, മറ്റ് അസുഖങ്ങള്‍ക്കും വഴി തുറക്കും. പ്രായം കൂടുന്തോറും, ഫ്രീ റാഡിക്കലുകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറഞ്ഞു വരുമെന്നതും ഓര്‍മ്മിക്കണം.


നിരന്തരമായി ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ

പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. അതിനുള്ള കഴിവ് ആന്റി ഓക്സിഡ്ന്റ് ( anti oxidants) എന്ന വിഭാഗം രാസപദാര്‍ത്ഥങ്ങള്‍ക്കുണ്ട്. ശരീരത്തിനു ഹാനികരമായതരത്തിലുള്ള ഓക്സീകരണത്തെ വൈകിപ്പിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇവയുടെ ധര്‍മ്മം. അതുവഴി ഫ്രീ റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്‍വീര്യമാക്കാനോ, തടസ്സപ്പെടുത്താനോ കഴിയും. എല്ല്, സന്ധി, എന്നിവയുടെ പ്രവര്‍ത്തനം വഷളാകുക , രോഗപ്രതിരോധവ്യവസ്ഥ താറുമാറാകുക, പ്രായമേറി വരുന്നതിന്റെ ലക്ഷണങ്ങള്‍ വളരെ വേഗം പ്രകടമാവുക അവയവങ്ങളുടെ തേയ്മാനം എന്നിവയാണ് ഫ്രീ റാഡിക്കലുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതുമൂലംശരീരത്തില്‍ വരുന്ന പ്രശ്നങ്ങള്‍ .


പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആന്റി ഓക്സിഡന്റ് വിഭാഗത്തില്‍പ്പെട്ട

രാസപദാര്‍ത്ഥങ്ങളെ ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല.അനേകം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പഴങ്ങളും, ഇലകളും, മൂലകങ്ങളും കൊണ്ട് പ്രകൃതി സമ്പന്നമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ , ലൈക്കോപ്പീന്‍ ,സെലീനിയം (selenium ), എന്നിവ നല്ല ആന്റി ഓക്സിഡന്റുകളാണ്. കൂടാതെ ചായയ്ക്കും, വീഞ്ഞിനും ( wine) ഈ കഴിവുണ്ട് എന്ന് ഗവേഷണങ്ങള്‍ പറയുന്നു.


ക്യാന്‍സര്‍ ( പ്രോസ്റ്റേറ്റ്, ശ്വാസകോശം, മലാശയം) , പാര്‍ക്കിന്‍സോണിസം, അല്‍ഷീമേഴ്സ്, ഹൃദയരോഗങ്ങള്‍ , പേശികളുടെ നാശം മൂലമുണ്ടാകുന്ന കണ്ണിന്റെ പ്രശ്നങ്ങള്‍ , ഇവയില്‍നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. നമ്മുടെ ആഹാരക്രമത്തില്‍ ആന്റി ഓക്സിഡന്റുകളെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെയാണ്. തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരക്ക, റോസ് മുന്തിരി, പപ്പായ ഇവക്ക് നിറം കൊടുക്കുന്ന രാസവസ്തുവാണ് ലൈകോപ്പീന്‍ . ഇതിന് ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ട്. തക്കാളി പാകം ചെയ്തുകഴിയുമ്പോഴാണ് ഈ രാസപദാര്‍ത്ഥത്തിന് പുറത്തുവരാനുള്ള അവസരം ലഭിക്കുന്നത് . ഇറച്ചി, ധാന്യങ്ങള്‍ ,(whole grains), കുരുക്കള്‍ (nuts ) , വെളുത്തുള്ളി, കടലില്‍ നിന്നുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ (sea foods) എന്നിവയില്‍ ധാരാ‍ളം സെലിനിയം അടങ്ങിയിരിക്കുന്നു. ക്യാരട്ടു പോലുള്ള ഓറഞ്ചു നിറമുള്ളവയിലും, കടുത്ത പച്ചനിറമുള്ള പച്ചക്കറികളിലും ബീറ്റാ കരൊട്ടിന്‍ ഉണ്ട്. ഓക്സിജന്‍ റാഡിക്കല്‍ അബ്സോര്‍ബന്‍സ് കപ്പാസിറ്റി (ORAC score ) എന്നതാണ് ഒരു രാസപദാര്‍ത്ഥത്തിന്റെ ആന്റി ഓക്സിഡന്റ് കഴിവിനെ അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡം.


സാന്ദ്രത കുറഞ്ഞ വിഭാഗത്തില്‍പ്പെട്ട കൊഴുപ്പിനെ ലോ ഡെന്‍സിറ്റി ലിപൊപ്രോട്ടീന്‍ അഥവാ‍ LDL cholestrol എന്നു വിളിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നു പൊതുവെ ഇവയെ കണക്കാക്കുന്നു. ശരീരത്തിലെ ഓക്സീകരണപ്രക്രിയകളില്‍

ഈ വിഭാഗം കൊഴുപ്പുകളുടെ ഓക്സീകരണവും നടക്കാനിടയാകും. പക്ഷെ ഇവയുടെ ഓക്സീകരണം ഹൃദയപ്രവര്‍ത്തനത്തെ താറുമാറാക്കി രോഗാവസ്ഥയിലെത്തിക്കും. ശരീരത്തിനു ഹാനികരമായ ഈ ഓക്സികരണത്തെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്കു കഴിയും. ക്യാന്‍സറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതുവഴിയാണ് ഇവ ശരീരത്തെ ക്യാന്‍സറില്‍നിന്ന് സംരക്ഷിക്കുന്നത്.


പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഗവേഷണങ്ങളില്‍ പലപ്പോഴും ഉള്‍പ്പെടുത്തിയിട്ടുള്ളതും ഗുണകരമെന്ന് കണ്ടെത്തിയിട്ടുള്ളതും. സപ്ലിമെന്റുകളായി ഇവ വിപണിയില്‍ ലഭ്യമാകുമ്പോള്‍ മറ്റു മരുന്നുകളുമായും ഭക്ഷണപദാര്‍ത്ഥങ്ങളുമായും പ്രതിപ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകളെ തള്ളിക്കളയാനാവില്ല. ഒരു പ്രത്യേക കാലയളവുവരെ കേടുകൂടാതെ സംരക്ഷിക്കാന്‍ മറ്റു രാസവസ്തുക്കള്‍

ചേര്‍ക്കുന്നതും കൂടുതലായ അളവില്‍ ഇതു ശരീരത്തില്‍ തങ്ങിനില്‍ക്കുന്നതും അത്ര നന്നല്ല. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിലും അസുഖങ്ങള്‍ക്കും വിപണിയിലുള്ള ആന്റി ഓക്സിഡന്റ് ഉത്പന്നങ്ങള്‍ ഡോക്ടര്‍ കുറിക്കാറുണ്ട്. നിര്‍ദ്ദേശിക്കുന്ന അളവില്‍ , തുടരേണ്ട കാലയളവുവരെ അത്തരം സാഹചര്യങ്ങളില്‍ ഇവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.


വിപണിയില്‍ ലഭ്യമാകുന്ന ആന്റി ഓക്സിഡന്റുകള്‍ (suppliments) സ്ഥിരമായിട്ട് മരുന്നായി ഉപയോഗിക്കുന്നവര്‍ , മറ്റ് അസുഖങ്ങള്‍ക്ക് ഡോക്ടറെ കാണുമ്പോള്‍ ഈ വിവരം അദ്ദേഹത്തോട് പറയണം. ഒരിക്കല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസ്സമുണ്ടായിട്ട് അതിനെതിരെ മരുന്നു കഴിക്കേണ്ടിവരുമ്പോള്‍ പ്രധാനമായും ഇത് ശ്രദ്ധിക്കണം.വിറ്റാമിന്‍ ഇ, രക്തം കട്ടപിടിക്കുന്നതിന്റെ സമയത്തെ ദീര്‍ഘിപ്പിക്കും. ഈ വിഭാഗം മരുന്നുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ താമസ്സമുണ്ടാകും. കൂടെ വിറ്റാമിന്‍ ഇ കൂടി പതിവായി കഴിക്കുന്നത് ഇരട്ടി പ്രശ്നമാകുമെന്നതാണ് കാരണം.


കൊളസ്ട്രോളിനെതിരെ സ്റ്റാറ്റിന്‍ വിഭാഗം മരുന്നു കഴിക്കുന്നവരും ആന്റി ഓക്സിഡന്റുകള്‍ നിരന്തരമായി കഴിക്കുന്നുവെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. കാരണം, ചില ആന്റി ഓക്സിഡന്റുകള്‍ , സ്റ്റാറ്റിന്‍ വിഭാഗം മരുന്നുകളുടെ ഗുണത്തെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.